കൊല്ലം: കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം. ബലിതർപ്പണത്തിന് പതിനായിരങ്ങൾ എത്തുന്ന മുണ്ടയ്ക്കൽ പാപനാശനം, തിരുമുല്ലാവാരം എന്നിവിടങ്ങളിൽ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ വിവിധ വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി.
തിരക്ക് ഒഴിവാക്കാനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കളക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണം, അഗ്നിരക്ഷാസേന, പൊലീസ് വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. ബലിതർപ്പണ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്താനും ദിശാബോർഡുകൾ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. മേഖലയിൽ ആവശ്യത്തിനുള്ള ഇ ടോയ്‌ലറ്റുകളും ഉറപ്പാക്കാൻ ക്ഷേത്രകമ്മിറ്റികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഹരിതചട്ട പാലനം ഉറപ്പാക്കാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പ്രവർത്തിക്കും.
ഭക്തരുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പ് ലൈഫ് ഗാർഡുകളെ നിയോഗിക്കും. വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കൽ സംഘങ്ങളെ വിന്യസിക്കും. വൈദ്യുതി വിതരണവും സുരക്ഷയും കെ.എസ്.ഇ.ബി ഉറപ്പാക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമായി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി അധിക ബസ് സർവീസുകൾ ഏർപ്പെടുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ഉദ്യോഗസ്ഥർ, ക്ഷേത്ര ഭരണസമിതിദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |