കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റി വളപ്പിലെ നാടൻപശുക്കൾക്ക് ഉടമസ്ഥരുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. ഇല്ലെന്നുകരുതി പിടിക്കാൻ ചെന്നാൽ ഉടമകൾ പ്രത്യക്ഷപ്പെട്ടിരിക്കും. എന്നു കരുതി കാലിമോഷണം നടക്കാതിരിക്കുന്നുമില്ല. തഞ്ചംനോക്കി അറവുകാർ വാഹനത്തിൽ കടത്തുന്നുമുണ്ട്.
വർഷങ്ങൾക്കുമുമ്പ് കുസാറ്റിനുവേണ്ടി രണ്ട് പട്ടികജാതി, വർഗ കോളനികൾ ഏറ്റെടുത്തപ്പോൾ ഇവിടെ വളർത്തിയിരുന്ന പശുക്കളെ പുറമ്പോക്കിൽ മേയാൻവിട്ടു. പിൻതലമുറകൾക്ക് സംരക്ഷണ താത്പര്യം കുറഞ്ഞതോടെ പശുക്കൾ പെറ്റുപെരുകി സ്വതന്ത്രരായി വിഹരിക്കാൻ തുടങ്ങി. നല്ല ആരോഗ്യമുള്ള നാടൻപശുക്കളും മൂരിക്കുട്ടന്മാരും ഉൾപ്പെടെ നൂറിൽപ്പരം കാലികളുടെ സാമ്രാജ്യമായിരുന്നു കുസാറ്റ് പ്രദേശം. പിന്നീട് ഇവ ചെറുകൂട്ടങ്ങളായി ടോൾഗേറ്റ്, തൃക്കാക്കര അമ്പലം തുടങ്ങിയ പ്രദേശങ്ങളും വാസസ്ഥലമാക്കി. പകൽ അലഞ്ഞുനടന്ന് ദീപാരാധന സമയമാകുമ്പോഴേയ്ക്കും അമ്പലപരിസരത്ത് അണയും.
കുസാറ്റ് വളപ്പിൽ വാഹനമിടിച്ച് കാലികൾക്കും വാഹനയാത്രക്കാർക്കും പരിക്കേൽക്കുന്നത് പതിവായിരുന്നു. പരാതികളേറുമ്പോൾ കളമശേരി നഗരസഭ പിടികൂടി കങ്ങരപ്പടിയിലെ പൗണ്ടിലാക്കും. ഉടമകൾ എത്തിയില്ലെങ്കിൽ ധ്യാൻചന്ദ് അനിമൽ ഫൗണ്ടേഷന് കൈമാറും.
1988 മുതൽ പശുക്കൂട്ടങ്ങൾ കുസാറ്റ് വളപ്പിലുണ്ട്. "കാട്ടുപശുക്കൾ " പോലെ ആയവ കലർപ്പിലാത്ത നാടൻ ജനുസിൽപ്പെട്ടവയാണ്. "തൃക്കാക്കരപ്പശുക്കൾ " എന്നോ കളമശേരിപ്പശുക്കൾ എന്നോ വിളിക്കാം. കൂടുതൽ കരുത്തും രോഗപ്രതിരോധ ശേഷിയുമുണ്ട്. "ശല്യ" മായിക്കണക്കാക്കാതെ ജൈവസമ്പത്തായി കണക്കാക്കി വിദ്യാർത്ഥികളുടെ സഹകരണത്തോടെ കുസാറ്റ് ഇവയെ സംരക്ഷിക്കണം. ചെന്നൈ ഐ.ഐ.ടിയെ മാതൃകയാക്കാം.
ഡോ. പി. രാജശേഖർ വൈക്കം, മുൻ ചീഫ് പ്രൊജക്ട് മാനേജർ
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്.
പശുക്കളെയും കിടാക്കളെയും കശാപ്പുകാർ ഉൾപ്പെടെ ഇവിടെനിന്ന് കടത്താറുണ്ട്. നാട്ടുകാർ പ്രതിഷേധിച്ച് തടയുന്നതും കണ്ടിട്ടുണ്ട്
ഡോ.കെ.ശിവപ്രസാദ്, മുൻ വൈസ് ചാൻസലർ, സാങ്കേതിക സർവകലാശാല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |