തൃശൂർ: കൊല്ലം അച്ചൻകോവിലിൽ ഭാരക്കുറവുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാഹാരമോ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയോ ലഭിക്കാതെ ആദിവാസി ദമ്പതികൾ ദുരിതത്തിലായ സംഭവത്തിൽ എസ്.സി പ്രൊമോട്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് പട്ടികജാതി-വർഗ വിഭാഗം മന്ത്രി കെ.എ. തുളസി തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. വീടുകളിൽ നേരിട്ടെത്തേണ്ട പ്രൊമോട്ടർ ഒരുതവണ പോലും എത്തിയില്ല. ഫീൽഡ് വർക്ക് ചെയ്യുന്ന ആളുകൾ നിർബന്ധമായും ചെയ്യേണ്ട ജോലി നിർവഹിച്ചില്ല. ദമ്പതികളുമായി സംസാരിച്ച ശേഷമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. വകുപ്പിന് കീഴിലുള്ള വീഴ്ചകളിലും പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
പേരുമാറ്റത്തിനെതിരെ വിമർശനം
പട്ടികജാതി - വർഗ സങ്കേതങ്ങളുടെ പേരുമാറ്റത്തിൽ വിമർശനവുമായി മന്ത്രി കെ.എ. തുളസി. പേരുമാറ്റം കൊണ്ടുമാത്രം കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. പേര് മാറ്റങ്ങൾക്കെതിരെ അതത് സമൂഹത്തിൽ നിന്നുതന്നെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
ആദിവാസികൾ അടക്കം 'ഊര്' എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പേരുമാറ്റത്തിന് തിരക്കിട്ട് ശ്രമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുർബല വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |