
പാലാ: ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർ മാത്രമല്ല, കച്ചവടക്കാരും വിവിധ ഓഫീസിലേക്കുമുള്ള നിരവധിയാളുകൾ ആശ്രയിക്കുന്ന റോഡായിട്ടും നടപടിക്ക് അകലെത്തന്നെ. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന അമ്പലപ്പുറത്ത് ഭഗവതിക്ഷേത്രത്തിലേക്കുള്ള നടപ്പാതയാണ് കാടുകയറി നശിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തത്. വഴിയുടെ ഒരുവശത്ത് കാൽനടയാത്രക്കാർ ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ കാട്ടുപള്ളകളും കാടും വളർന്ന് മൂടിക്കിടക്കുന്നത്. നടപ്പാതയായി ഉപയോഗിച്ചിരുന്ന ഒരു ഭാഗം ഇപ്പോൾ തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. ഇതോടെ കാൽനടയാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. രാത്രിയാകുന്നതോടെ വഴിയരികിലെ പടപ്പിനിടയിൽ നിന്ന് ഇഴജന്തുക്കളുടെ ശല്യത്തിനും സാദ്ധ്യതയുണ്ട്. സ്ത്രീകളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇതുവഴി പോകാൻ ഭയപ്പെടുന്ന സാഹചര്യമാണ്. നഗരത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയെന്ന പ്രത്യേക പ്രാധാന്യം കൂടി കണക്കിലെടുത്ത് നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
അപകട സാദ്ധ്യതയും ഉയർന്നു തന്നെ
വീതി കുറഞ്ഞ വഴിയായതിനാൽ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരേ ഭാഗത്തുകൂടി സഞ്ചരിക്കേണ്ടിവരുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
റോഡരികിലെ കാട്ടുപള്ളകൾ വെട്ടിനീക്കി കാൽനടയാത്രയ്ക്ക് ആവശ്യമായ സ്ഥലം വീണ്ടെടുക്കണം. തുടർന്ന് വഴിയുടെ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും ആവശ്യമുയരുന്നു.
അടിയന്തിര നടപടി സ്വീകരിക്കും
അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയുടെ വശങ്ങളിലെ നടപ്പാതയിൽ കാട്ടുപള്ളകൾ കയറിക്കിടക്കുന്നത് എത്രയുംവേഗം വെട്ടിനീക്കി ശുചീകരിക്കുമെന്ന് പാലാ നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രജിത പ്രകാശ് പറഞ്ഞു. ഇന്നുതന്നെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും രജിത വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |