ചവറ: മത്സ്യബന്ധനത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായ സംഭവത്തിൽ, ഇനിയും കണ്ടെത്താനുള്ള ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതർ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് ധീവരസഭയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചുമായെത്തിയ സമരാനുകൂലികൾ നീണ്ടകര ഫിഷിംഗ് ഹാർബറിന്റെ പ്രധാന കവാടത്തിലെ ഗേറ്റുകൾ പൂട്ടിയിട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം ധീവരസഭ ജില്ലാ പ്രസിഡന്റ് യു. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി. പ്രിയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജെ. വിശ്വംഭരൻ, എം. സുരേഷ്, ജയമോൻ, ഡി. ദീപു, എ. ബിജു എന്നിവർ സംസാരിച്ചു.
മത്സ്യത്തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് ധീവരസഭ ജില്ലാ കളക്ടർക്ക് നിവേദനവും സമർപ്പിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ ആംബുലൻസും സി.പി.ആർ നൽകാൻ പ്രാവണ്യമുള്ള ജീവനക്കാരെയും ഹാർബറിൽ ലഭ്യമാക്കുക, ഏത് പ്രതികൂല സാഹചര്യത്തിലും കടലിലിറങ്ങി രക്ഷാപ്രവർത്തനം നടത്താൻ ശേഷിയുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ നിയമിക്കുക, അപകടത്തിൽപ്പെടുകയോ കാണാതാവുകയോ മരണപ്പെടുകയോ ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് ഉടൻ അടിയന്തര ധനസഹായവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകുക, വള്ളവും വലയും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക, ക്ഷേമനിധി അംഗത്വത്തിന് വർഷം മുഴുവൻ അപേക്ഷ സ്വീകരിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ അംഗത്വം നൽകുകയും ചെയ്യുക തുടങ്ങിയ പത്തോളം ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |