കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്റെ ഭാഗമായ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കടലാക്രമണത്തിന് ശാശ്വത പരിഹാരമാകുന്നു. സമുദ്രതീര സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര പുലിമുട്ട് നിർമ്മാണ പദ്ധതിയുടെ അടങ്കൽ തുക 644 കോടി രൂപയായി ജലവിഭവ വകുപ്പ് വർദ്ധിപ്പിച്ചതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു.
പുതിയ രൂപരേഖയും നിർമ്മാണവും
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത് ബീച്ച് മുതൽ വടക്കോട്ട് അഴീക്കൽ ബീച്ച് വരെയുള്ള ഭാഗങ്ങളിൽ ടെട്രോപോഡുകൾ നിക്ഷേപിച്ച് കടലേറിയുള്ള നാശനഷ്ടങ്ങൾ തടയുന്ന പുലിമുട്ട് പദ്ധതിക്കായാണ് പുതിയ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവും ജി.എസ്.ടിയും ഉൾപ്പെടുത്തിയാണ് തുക പുനർനിർണയിച്ചത്.
പദ്ധതി കടന്നുപോയ വഴികൾ
കിഫ്ബി ഫണ്ടുപയോഗിച്ച് സമഗ്ര പുലിമുട്ട് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ സാമ്പത്തികാനുമതിക്കായി പുതിയ പദ്ധതി സമർപ്പിച്ചപ്പോൾ മന്ത്രിസഭയുടെ അംഗീകാരത്തിനായി രണ്ടു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. തുടർന്ന് മുൻ സർക്കാരിന്റെ കാലാവസാനത്തോടെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ നിന്നുള്ള വായ്പ വഴി 173 കോടി രൂപ അനുവദിച്ചു.
ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതോടെ ജലവിഭവ വകുപ്പ് പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുകയും ആലപ്പാടിന്റെ എല്ലാ തീരദേശ ഭാഗങ്ങളെയും ഉൾപ്പെടുത്തി 583 കോടി രൂപയുടെ പദ്ധതിക്ക് മുൻഗണന നൽകുകയും ചെയ്തു.
നിലവിൽ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മിഷൻ ഡയറക്ടർ തയാറാക്കിയ 644 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സർക്കാരിന്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഒരു മാസത്തിനകം പദ്ധതിക്ക് ഭരണാനുമതി ലഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉറപ്പുനൽകിയിട്ടുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ വർഷങ്ങളായി ആലപ്പാട്ടുകാർ അനുഭവിക്കുന്ന തീരദേശ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകും.
സി.ആർ. മഹേഷ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |