കൊല്ലം: പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടെ സ്ഥിരം സാന്നിദ്ധ്യമായ മുട്ടയുടെ വില കുതിച്ചു കയറുന്നു. താറാവ് മുട്ടയ്ക്ക് 16.50 രൂപ വരെയായി. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർ ഒന്നര രൂപയോളം അധികം വാങ്ങാറുണ്ട്. കോഴി മുട്ട വില 9 രൂപ. മൊത്ത വിലയേക്കാൾ 50 പൈസ കൂട്ടിയാണ് ചില്ലറ വിപണിയിൽ വില്പന.
മൊത്തവ്യാപാര വിലയിലുണ്ടായ വർദ്ധനവ് ചില്ലറ വിപണിയിലെത്തിയപ്പോൾ സാധാരണക്കാരന് താങ്ങാനാവാത്ത അവസ്ഥയായി.
തമിഴ്നാട്ടിലെ ഫാമുകളിൽ ചൂടുമൂലം കോഴികൾ ചത്തൊടുങ്ങിയതും പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കയറ്റുമതി തടസപ്പെട്ടപ്പോൾ കർഷകർ കോഴികളെ വിറ്റഴിച്ചതും മുട്ടലഭ്യതയെ സാരമായി ബാധിച്ചു. ഇതിനുപുറമെ സോയാബീൻ, ചോളം എന്നിവയുടെ വില ഉയർന്നതോടെ കോഴിത്തീറ്റ വിലയും കുതിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി വലിയ തോതിൽ മുട്ട വേണ്ടിവന്നതും ഡിമാൻഡ് വർദ്ധിപ്പിച്ചു. ഫിറ്റ്നസ് പ്രേമികളായ യുവാക്കളുടെ ബഡ്ജറ്റിനെയും മുട്ട വിലയേറ്റം താളം തെറ്റിച്ചു.
മുട്ടവിലയ്ക്കു പിന്നിലും
എഥനോൾ പെട്രോൾ?
കോഴിമുട്ട വില വർദ്ധനവിന് പിന്നിൽ രാജ്യത്തെ എഥനോൾ നയമാണെന്ന വിമർശനവുമുണ്ട്. പെട്രോളിൽ എഥനോൾ കലർത്താനുള്ള ഇ-20 നയം മുട്ടവില സാധാരണക്കാരന് പൊള്ളുന്ന നിലയിലേക്ക് എത്തിച്ചു. എഥനോൾ നിർമ്മിക്കാൻ വൻതോതിൽ ഉപയോഗിക്കുന്നത് മക്കച്ചോളമാണ്. ഇതേ മക്കച്ചോളമാണ് കോഴിത്തീറ്റയിലെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തു. എഥനോൾ ഉത്പാദനത്തിനായി മക്കച്ചോളം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ വിപണിയിൽ ഇതിന്റെ ആവശ്യകത കൂടി. ഇതോടെ കോഴിത്തീറ്റയുടെ നിർമ്മാണച്ചെലവ് വർദ്ധിച്ചു. സോയാബീനും ചോളവും ഉൾപ്പെടെയുള്ളവയുടെ വില ഉയർന്നതോടെ 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപ വരെയായി. കോഴിവളർത്തൽ ചെലവിന്റെ 70 ശതമാനവും തീറ്റയിലേക്കാണ് പോവുന്നത്. ഇതോടെ മുട്ടവില കൂട്ടാതിരിക്കാൻ കഴിയാത്ത അവസ്ഥയായി. ഇ-20 പെട്രോളിനായി എഥനോൾ ഉത്പാദനം കൂട്ടേണ്ടി വന്നതോടെ കമ്പനികൾ ചോളം വ്യാപകമായി വാങ്ങാൻ തുടങ്ങി. ഇതോടാണ് കോഴിത്തീറ്റയ്ക്ക് ആവശ്യമായ ചോളം ലഭ്യമല്ലാതാകുകയും കോഴിത്തീറ്റ വില കൂടുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |