SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

അടുത്ത കൃഷി ഉപേക്ഷിക്കാൻ നെൽകർഷകർ,​ മില്ലുകാരുടെ ചൂഷണം,  മനംമടുത്ത് പിന്മാറ്റം

ss

കോട്ടയം: പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പാളി നഷ്ടക്കയത്തിലായതോടെ അടുത്ത കൃഷി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ. കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് കർഷകരെ പിഴിയുന്ന സ്വകാര്യ മില്ലുകാർക്ക് കീഴടങ്ങാതെ നെല്ല് സംഭരണം നടത്താമെന്ന ഉറപ്പ് പുതിയ സർക്കാരിൽ നിന്ന് ലഭിച്ചാൽ അടുത്ത കൃഷി മതിയെന്നാണ് തീരുമാനം.കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകർഷകരുടെ വിപുലമായ യോഗം മേയ് ആദ്യം വിളിച്ച് ചേർക്കുമെന്ന് നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫ് പറഞ്ഞു. 28 മില്ലുകാർ സർക്കാരുമായി എഗ്രിമെന്റുണ്ടാക്കിയിട്ടും രണ്ടുമില്ലുകാർ മാത്രമായിരുന്നു ജില്ലയിൽ സംഭരണരംഗത്ത്. ഗോഡൗൺ നിറഞ്ഞെന്ന് പറഞ്ഞ് ഒരു മില്ല് സംഭരണം നിറുത്തിയതോടെ രണ്ടാമത്തെ മില്ല് കൂടുതൽ കിഴിവ് ആവശ്യപ്പെട്ടു.

മില്ലുകാരുടെ സംഘടനയുമായി സപ്ലൈകോ അധികൃതർ ചർച്ച നടത്തിയാണ് എഗ്രിമെന്റ് ഉണ്ടാക്കുന്നത്. 100 കിലോ നെല്ല് കുത്തിയാൽ 68 കിലോ അരി തിരിച്ചു നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിബന്ധന. നെല്ലിന്റെ ഗുണനിലവാരമനുസരിച്ച് 64 കിലോയിൽ കൂടുതൽ അരി കിട്ടില്ല. നാല് കിലോ നഷ്ടം തങ്ങൾക്ക് സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് മില്ലുകാർ എഗ്രിമെന്റിൽ ഇല്ലാത്ത കിഴിവ് കർഷകരിൽ നിന്ന് ഈടാക്കിയത് .

10 - 15 കിലോ വരെ കിഴിവ്

മൂന്നുകിലോ കിഴിവിൽ തുടങ്ങി പല മില്ലുകാരും ഈർപ്പത്തിന്റെ കണക്ക് പറഞ്ഞ് 10 മുതൽ 15 കിലോ വരെ കിഴിവാണ് ആവശ്യപ്പെട്ടത്. നഷ്ടം സഹിച്ച് നെല്ല് നൽകാൻ തയ്യാറാകാതെ കർഷകർ റോഡ് ഉപരോധമടക്കം സംഘടിപ്പിച്ചതോടെയാണ് സ്വകാര്യമില്ലുകാർ സംഭരണത്തിന് നിർബന്ധിതരായത്. എന്നിട്ടും ഗുണനിലവാര പരിശോധനയ്ക്ക് പാഡി ഓഫീസർ നൽകിയ അനുമതി ദുരുപയോഗം ചെയ്ത് കൂടുതൽ കിഴിവോടെയായിരുന്നു നെല്ല് സംഭരിച്ചത്.

''വേനൽ മഴയും, തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഉപ്പുവെള്ള ഭീഷണിയും കാരണം സ്വകാര്യ മില്ലുകാർ പറഞ്ഞ നിബന്ധന അംഗീകരിച്ച് നെല്ല് നൽകാൻ കർഷകർ നിർബന്ധിതരാകുകയായിരുന്നു.

-നെൽകർഷക സംരക്ഷണ സമിതി

സർക്കാരുമായി എഗ്രിമെന്റുണ്ടാക്കിയത് : 28 മില്ലുകാർ

സംഭരണരംഗത്തുണ്ടായിരുന്നത് : രണ്ടുമില്ലുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL