
കോട്ടയം: ശക്തമായ മഴയ്‌ക്കൊപ്പം ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ജില്ലയിൽ അതിരൂക്ഷം. കഴിഞ്ഞ രണ്ട് മാസമായി വിവിധ പ്രദേശങ്ങളിൽ ഒച്ചുകളുടെ വ്യാപനം ജനജീവിതത്തെയും കൃഷിയെയും സാരമായി ബാധിച്ചു. വീടുകളുടെ ഉമ്മറം, ചുവരുകൾ, മുറ്റം, അടുക്കള, കിണറിന്റെ പരിസരം, വാഴത്തോട്ടങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവിടങ്ങളിലൊക്കെ ഒച്ചുകൾ നിറഞ്ഞു. പലർക്കും വീടിന് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടാണ്. 300 ഗ്രാം വരെ ഭാരമുള്ള ഒച്ചുകളെ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു.
കൃഷിക്ക് വൻനാശം
ഓണക്കാലം ലക്ഷ്യമിട്ട് കൃഷിചെയ്ത ചീര, വഴുതന തുടങ്ങിയ പച്ചക്കറികളും ഏത്തവാഴയുടെ ഇലകളും ഉൾപ്പെടെ നിരവധി കാർഷികവിളകൾ ഒച്ചുകൾ തിന്ന് നശിപ്പിച്ചതായി കർഷകർ പറയുന്നു. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചു. വാഴൂർ, തള്ളക്കയം, തീർത്ഥപാഥഭാഗപുരം, ചാമംപതാൽ, മണർകാട്, മാലം,കടുത്തുരുത്തി എന്നിവിടങ്ങളിലാണ് ഒച്ചുശല്യം ഏറ്റവും രൂക്ഷം. മഴ ശക്തമാകുന്നതനുസരിച്ച് ഇവയുടെ എണ്ണവും വർദ്ധിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
എങ്ങനെ തുരത്താം:
ഉപ്പ്, ബ്ലീച്ചിംഗ് പൗഡർ, തുരിശുലായനി, ബാക്ടറി വെള്ളം എന്നിവ ഉപയോഗിച്ചാണ് ഒച്ചിനെ തുരത്തുന്നത്. ഇവ അഴുകുമ്പോൾ വലിയ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. മഴയുടെ തോതും അന്തരീക്ഷത്തിലെ ഈർപ്പവുമാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കാൻ കാരണം. ഉപ്പ് വിതറി കൊല്ലുക എന്നത് അസാദ്ധ്യമാണെന്ന് നാട്ടുകാർ പറയുന്നു.
രണ്ട് മാസമായി ഒച്ചുശല്യം രൂക്ഷമാണ്. കൃഷികൾ വ്യാപകമായി നശിച്ചു. അടിയന്തര ഇടപെടൽ ആവശ്യമാണ് ( കുര്യൻ ജോസഫ്, ജൈവകർഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |