
കോട്ടയം: യാത്രക്കാർക്ക് കാത്തിരിക്കാനും വിശ്രമിക്കാനും മതിയായ സൗകര്യമില്ല, പരാതി പറഞ്ഞ് മടുത്തെങ്കിലും നടപടി എടുക്കാൻ അധികൃതരും തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. പറഞ്ഞുവരുന്നത് തിരുനക്കര ബസ് സ്റ്റാൻഡിലെ ശോച്യാവസ്ഥയെക്കുറിച്ചാണ്. നാളുകളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. തകർന്നുകിടക്കുന്ന ബസ് ബേ പുനർനിർമ്മിക്കാത്തതാണ് പ്രധാന ദുരിതം. പല ഭാഗങ്ങളിലും കോൺക്രീറ്റ് പൂർണമായി തകർന്ന് മെറ്റൽ ഇളകിയ നിലയിലാണ്. കാൽനടയാത്രക്കാർക്ക് പോലും സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കാത്തിരിപ്പുകേന്ദ്രത്തിന് പിന്നിലെ താത്കാലിക കടമുറികളുടെ പ്രവർത്തനവും ആരംഭിക്കുന്നതോടെ പ്രദേശത്ത് തിരക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.
മഴ പെയ്താൽ വെള്ളക്കെട്ടിൽ
സ്റ്റാൻഡിൽ കിഴക്കൻ മേഖലയിൽ നിന്നുള്ള ബസുകൾ എത്തിച്ചേരുന്ന ബസ് ബേയാണ് ഏറെ തകർന്നുകിടക്കുന്നത്. മഴ പെയ്താൽ തകർന്ന ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ടും രൂപപ്പെടുന്നു. തകർന്നുകിടക്കുന്ന ഭാഗങ്ങളിലൂടെ ബസുകൾ കടന്നുപോകുമ്പോൾ യാത്രക്കാർക്കും സ്റ്റാൻഡിലൂടെ നടന്നുപോകുന്നവർക്കും അപകടഭീതിയും സൃഷ്ടിക്കുന്നു.
റോഡിന്റെ ശോച്യാവസ്ഥ ബസുകൾക്കും തകരാറുണ്ടാക്കുന്നതായി ജീവനക്കാർ പറയുന്നു. സ്റ്റാൻഡും ടാക്‌സി സ്റ്റാൻഡും ചേരുന്ന ഭാഗത്തും റോഡ് തകർന്ന നിലയിലാണ്. ഓരോ മഴയ്ക്കു ശേഷവും തകർച്ച രൂക്ഷമാകുമ്പോഴും താത്കാലിക അറ്റകുറ്റപ്പണികൾ പോലും നടത്താൻ അധികൃതർ തയ്യാറാകുന്നില്ല.
മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, പാലാ ഭാഗങ്ങളിലേക്കുള്ള ബസുകൾ കടന്നുപോകുന്ന ഭാഗത്തെ ബസ് ബേ താരതമ്യേന സുരക്ഷിതമാണെങ്കിലും യാത്രക്കാർക്ക് ആവശ്യമായ സൗകര്യമില്ല. സ്‌പോൺസർഷിപ്പിൽ ഒരുക്കിയ താത്കാലിക കാത്തിരിപ്പുകേന്ദ്രമാണ് നിലവിലുള്ളത്. രാവിലെയും വൈകിട്ടും തിരക്കേറുമ്പോൾ കാത്തിരിപ്പുകേന്ദ്രത്തിൽ യാത്രക്കാർക്ക് നിന്നു തിരിയാൻ പോലും ഇടമില്ല.
യാത്രക്കാരുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ ബസ് സ്റ്റാൻഡിലെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി നവീകരിക്കണം.
-അജി,
കോടിമത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |