കുന്ദമംഗലം: ഫിഫ ലോകകപ്പിനെ വരവേൽക്കാൻ 'സോക്കർ കാർണിവെൽ' സംഘടിപ്പിക്കുകയാണ് കുന്ദമംഗലം പഞ്ചായത്തിലെ കുരിക്കത്തൂർ ഗ്രാമം. സരിലയ കുരിക്കത്തൂർ എന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ പ്രവർത്തകരാണ് ഒരുക്കങ്ങൾ നടത്തുന്നത്.
ഇതിഹാസതാരങ്ങളായിരുന്ന മറഡോണയുടെയും പെലെയുടെയും എട്ട് അടി ഉയരമുള്ള പ്രതിമകളാണ് ഇവിടുത്തെ ആകർഷണം.
കളി നടക്കുന്ന നാൽപ്പത് ദിവസവും 'സോക്കർ കാർണിവെൽ' സംഘടിപ്പിക്കാനുള്ള വലിയ പന്തൽ കുരിക്കത്തൂർ അങ്ങാടിയിൽ
പൂർത്തിയായിക്കാെണ്ടിരിക്കുന്നു. ഇതിൽ 500 പേർക്ക് ഇരുന്ന് കളികാണാനുള്ള ബിഗ് സ്ക്രീൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്. പന്തലിന് മുമ്പിലാണ് മറഡോണയുടെയും പെലെയുടെയും പ്രതിമകളും വേൾഡ് കപ്പിന്റെ വലിയ മാതൃകയും സ്ഥാപിക്കുന്നത്. ശിൽപ്പികളായ മഹേഷ് കെ നാരായണനും രാഗേഷും ആഴ്ചകളായി അതിന്റെ പണിപ്പുരയിലാണ്. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും വലിയബാനറുകളും ഉയർന്നു. നാളെ പെരുവഴിക്കടവിൽ നിന്നാരംഭിക്കുന്ന വിളംബരജാഥയിൽ ലോകകപ്പിൽ മത്സരിക്കുന്ന വിവിധ ടീമുകളുടെ ജഴ്സികളണിഞ്ഞുള്ള ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കളി നടക്കുന്ന നാൽപ്പത് ദിവസവും പകലും രാത്രിയുമായി വ്യത്യസ്ത പരിപാടികളും അരങ്ങേറും. ഫുട്ബോൾ മത്സരം, ചിത്രരചന, ലോകകപ്പ് ചരിത്രവാർത്താ പ്രദർശനം, സിനിമാപ്രദർശനം, ഗാനമേള, നൃത്തങ്ങൾ, ഷൂട്ട്ഔട്ട് മത്സരം, ഗസൽ തുടങ്ങിയ പരിപാടികൾനടക്കും. ഇത് മൂന്നാം തവണയാണ് സരിലയ കുരിക്കത്തൂർ ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നത്. സരിലയയുടെ അമരക്കാരായ എം.എം.സുധീഷ്, കെ.ടി.നിധിൻ, ബി.എസ്.ജിജിൻ, എൻ.ദിലീപ്കുമാർ, എൻ.അബിൻ എന്നിവരുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |