വയനാടും കോഴിക്കോടും റെഡ് അലർട്ട്
കോഴിക്കോട്: ശക്തമായ മഴയിൽ നനഞ്ഞൊട്ടി ജില്ല. മലയോര മേഖല ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ഇന്നലെ ശക്തമായ മഴയും കാറ്റുമുണ്ടായി. ഓറഞ്ച് അലർട്ടായിരുന്നതിനാൽ പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇടവിട്ട് മഴ ശക്തമായി. രാത്രിയിലും പെരുമഴ തുടർന്നു. തീരമേഖലയിൽ പലയിടത്തും തിരമാലകൾ ശക്തമായിരുന്നു. കോഴിക്കോടിന് പുറമേ വടകരയിലും പെരുവണ്ണാമൂഴിയിലും തീവ്രമഴ രേഖപ്പെടുത്തി. പലയിടത്തും വെള്ളക്കെട്ടുണ്ടായി. റോഡിൽ വെള്ളക്കെട്ടായതോടെ ഗതാഗതം തടസപ്പെട്ടു. മിഠായിത്തെരുവിൽ കനത്ത കാറ്റിൽ രണ്ടു കെട്ടിടങ്ങളുടെ ഷീറ്റ് പറന്നു പോയി മറ്റ് കെട്ടിടങ്ങൾക്ക് മുകളിൽ പതിച്ചെങ്കിലും ആർക്കും പരിക്കില്ല. മിഠായിതെരുവിൽ ഇരുനില കെട്ടിടത്തിലുള്ള ഫോട്ടോസ്റ്റാറ്റ് കടയുടെ മുകളിലെ തകര ഷീറ്റ് പതിച്ചത് തൊട്ടടുത്തുള്ള ശ്രീ ദുർഗാഭഗവതിക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്കാണ്. ഓടുകൾ തകർന്നു. ഹാന്റ്റെക്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ തകരഷീറ്റുകളും പറന്നുപോയി. കിഡ്സൺ കോർണറിൽ കനത്ത മഴയിൽ വൻമരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. കോംട്രസ്റ്റ് വളപ്പിലെ ചുറ്റുമതിൽ ഇടിഞ്ഞ് സമീപത്തു ഉണ്ടായിരുന്ന കാറിലേക്ക് വീണു. ചിന്താവളപ്പ് ജംഗ്ഷന് സമീപം റോഡിലേക്ക് രാവിലെ 10.30ഓടെ വൻമരം കടപുഴകി വീണു. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലാണ് മരം വീണത്. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിനോദസഞ്ചാര കേന്ദ്രമായ തിരുവമ്പാടി അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഞ്ഞിപ്പുഴയിലേയും മറ്റ് പുഴകളിലും തോടുകളിലും നീരൊഴുക്ക് വർദ്ധിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. കൃഷി നാശവുമുണ്ടായി. മരങ്ങൾ വീണ് വൈദ്യുത ലൈനുകൾ പൊട്ടിയതിനാൽ പലയിടത്തും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെ യാത്ര നിരോധിച്ചിട്ടുണ്ട്.
ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്
കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ല.
വയനാട്ടിൽ അതീവജാഗ്രത
കൽപ്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലും അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കോഴിക്കോട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി എന്നിവർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.
അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൽപ്പറ്റ മുനിസിപ്പാലിറ്റി കൺട്രോൾ റൂം ഏർപ്പെടുത്തി. നമ്പർ : 04936 202349, 9188955285
അഡ്വഞ്ചർ ടൂറിസവും ട്രക്കിംഗുകളും നിർത്തിവെയ്ക്കണം
ദുരന്ത സാദ്ധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും എല്ലാ അഡ്വഞ്ചർ ടൂറിസവും ട്രക്കിംഗുകളും നിർത്തിവെയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. വയനാട്ടിൽ ഏറ്റവും കൂടുതൽ റിസോർട്ടുകൾ പ്രവർത്തിക്കുന്ന മേപ്പാടി പഞ്ചായത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിടാനും മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് ഇറക്കി. റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കില്ല. ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെയ്ക്കാനും ഉത്തരവുണ്ട്. പാക്കം, കുറുവ ദ്വീപ്, ബാണാസുര, മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് , സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഇന്നും നാളെയും എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
വിലങ്ങാട് മേഖലയിൽ ജനങ്ങളെ മാറ്റിത്താമസിപ്പിക്കാൻ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കാൻ കളക്ടറുടെ ഉത്തരവ്. ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി.
മാറ്റിത്താമസിപ്പിക്കലും ക്യാമ്പുകളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വടകര ആർ.ഡി.ഒയെ നോഡൽ ഓഫീസറും വടകര തഹസിൽദാരെ അസി. നോഡൽ ഓഫീസറുമായി ചുമതലപ്പെടുത്തി. വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതർ വടകര തഹസിൽദാർക്കൊപ്പം ചേർന്ന് പ്രദേശത്തെ സുരക്ഷിതമായ സ്കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകൾ ഉടൻ സജ്ജമാക്കണം. ക്യാമ്പുകളിൽ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കണമെന്നും കളക്ടർ.
ഭീഷണിയായ മരങ്ങൾ മുറിച്ചില്ല : ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന്
കോഴിക്കോട് : ബാലുശ്ശേരി -കോഴിക്കോട് റൂട്ടിൽ യാത്രക്കാർക്ക് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
അപകടഭീഷണിയുള്ള മരങ്ങൾ മുറിക്കാൻ കമ്മീഷൻ നാലുവർഷം മുമ്പ് നൽകിയ ഉത്തരവ് നടപ്പാക്കിയില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) എക്സിക്യുട്ടീവ് എൻജിനീയർക്കും, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കുമാണ് (സോഷ്യൽ ഫോറസ്ട്രി) കമ്മിഷൻ നിർദ്ദേശം നൽകിയത്. 23 ന് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |