ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം
കുടിവെള്ളം പ്രശ്നവും ജോലി ലഭ്യതയും പ്രധാന കാരണം
മീനങ്ങാടി: ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൂന്നാനക്കുഴിയിലെ ലൈഫ് ഭവന പദ്ധതി കാട് കയറുന്നു. ഭവനരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്കായി നിർമ്മിച്ച 'സബർമതി നഗർ' ഊരിലെ 24 വീടുകളിൽ എട്ട് എണ്ണമാണ് കാടുകയറി നശിക്കുന്നത്. 2.80 കോടിയോളം ചെലവഴിച്ചാണ് സബർമതി നഗറിൽ 24 വീടുകൾ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായി ഗുണഭോക്താക്കൾക്ക് പട്ടയമുൾപ്പടെ കൈമാറിയിട്ടും താമസക്കാരില്ലാത്ത അവസ്ഥയാണ്. 2025 മേയ് 23 നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ കോടികൾ മുടക്കി നിർമ്മിച്ച ഈ കെട്ടിടങ്ങൾ താമസക്കാരില്ലാതെ നശിക്കുകയാണ്. കുടിവെള്ളം പ്രശ്നവും ജോലി ലഭ്യതക്കുറവുമാണ് ഗുണഭോക്താക്കൾ ഇവിടേക്ക് വരാതിരിക്കാൻ പ്രധാന കാരണമായി പറയുന്നത്. ഒരു വർഷമായി അടഞ്ഞുകിടക്കുന്നതിനാൽ പല വീടുകളുടെയും ജനലുകളും വാതിലുകളും നശിച്ചുതുടങ്ങി. കോളനി പരിസരം പൂർണ്ണമായും കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. ഭവനരഹിതരായ നിരവധി ആദിവാസി കുടുംബങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുമ്പോഴാണ് വീട് കിട്ടിയിട്ടും ഉപയോഗിക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
''സ്വന്തം വീടെന്ന സ്വപ്നം കൺമുന്നിൽ തകർന്നടിയുന്നത് നോക്കിനിൽക്കേണ്ടി വരുന്ന സങ്കടത്തിലാണ് ഞങ്ങൾ. പൂർണ്ണമായി നശിക്കുന്നതിന് മുമ്പ് ബാക്കിയുള്ള എല്ലാവരെയും കൂടി തിരിച്ചെത്തിക്കണം. ഞങ്ങൾക്ക് മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കാലോ.''
ശാന്ത, 'സബർമതി നഗർ' നിവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |