കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നതിനെത്തുടർന്ന് നിറുത്തിവച്ച ട്രെയിൻ ഗതാഗതവും പ്ലാറ്റ് ഫോം പ്രവർത്തനങ്ങളും പുനരാരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമികളിലേക്കുള്ള പ്രവേശനം താത്കാലികമായി നിയന്ത്രിച്ചിരുന്നു. ഇതിൽ മൂന്നാം പ്ലാറ്റ്ഫോമാണ് തുറന്നത്. ട്രെയിൻ സർവീസുകളും യാത്രക്കാരുടെ നീക്കവും സാധാരണ നിലയിലായി. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ബാക്കി ഭാഗം പൊളിച്ചുനീക്കുന്നതിനുമുള്ള നടപടികൾ രണ്ടാം പ്ലാറ്റ്‌ഫോമിൽ പുരോഗമിക്കുകയാണ്. നിലവിൽ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം ട്രാക്കിലൂടെയും കണ്ണൂർ ഭാഗത്തേക്കുള്ള സർവീസുകൾ നാലാം ട്രാക്കിലൂടെയുമാണ് കടത്തിവിടുന്നത്. പൂർണമായ സർവീസ് പുനഃസ്ഥാപിക്കുന്നതുവരെ ചില ട്രെയിനുകൾ വൈകും. യാത്രയ്ക്ക് മുമ്പ് ട്രെയിൻ വിവരങ്ങൾ പരിശോധിക്കണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. സംഭവത്തിൽ സീനിയർ ഡിവിഷണൽ സേഫ്ടി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലാകും അന്വേഷണം.
തകര്‍ച്ചക്ക് കാരണം പെെലിംഗ്: എം.കെ. രാഘവൻ
റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായുള്ള പൈലിംഗാണ് ക്ലോക്ക് ടവറിന്റെ തകര്‍ച്ചക്ക് പ്രധാന കാരണമെന്ന് എം.കെ. രാഘവന്‍ എം.പി. സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കെട്ടിടത്തിന്റെ സ്ഥിതി പരിശോധിക്കാതെ പൈലിംഗ് നടത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കു മുമ്പ് ക്ലോക്ക് ടവര്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിട്ടും ചെയ്യാതിരുന്നതും അന്വേഷിക്കണം. നവീകരണ പ്രവൃത്തി ഏറ്റെടുത്ത കരാര്‍ കമ്പനിയായ റാങ്ക് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കമ്പനിയെ ഉടന്‍ ഒഴിവാക്കണം. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |