കോഴിക്കോട്: പുതിയ പാലം കല്ലൂത്താൻ കടവിലെ കമല ഹോട്ടലുടമ ശിവദാസന്റെ ചരിത്ര ശേഖരത്തിലേക്ക് ഇക്കൊല്ലത്തെ ഫിഫ ലോകകപ്പ് സ്മാരക നാണയങ്ങളെത്തി. അമേരിക്കയിലെ ടെക്‌സസിൽ താമസിക്കുന്ന രാഹുലാണ് ഔദ്യോഗിക ഫിഫ ലൈസൻസുള്ള നാണയങ്ങൾ അയച്ചുകൊടുത്തത്. സോളമൻ ദ്വീപുകൾ പുറത്തിറക്കിയ ഹാഫ് ഡോളർ പ്രൂഫ് ഫിനിഷ് സ്മാരക നാണയങ്ങളാണിവ. ഒരു വശത്ത് സോളമൻ ദ്വീപുകളുടെ രാഷ്ട്രത്തലവനായ ചാൾസ് മൂന്നാമന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് വർണാഭമായ പശ്ചാത്തലത്തിൽ ഫിഫ ട്രോഫിയുടെ രൂപവും. 37 ഗ്രാം ഭാരവും 44 മില്ലിമീറ്റർ വ്യാസവുമുള്ള ഇവ കുപ്രോനിക്കൽ ലോഹത്തിലുള്ളതാണ്. ലോകത്താകെ 10,000 എണ്ണമേ നിർമ്മിച്ചിട്ടുള്ളൂ. ഫുട്‌ബോൾ ചരിത്രവുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കൾ മാത്രമല്ല, തപാൽ സ്റ്റാമ്പുകൾ, നാണയങ്ങൾ, പുരാവസ്തുക്കൾ, ചരിത്രരേഖകൾ, വിവിധ കാലഘട്ടങ്ങളിലെ അപൂർവ ശേഖരവസ്തുക്കൾ എന്നിവയും ശിവദാസൻ ശേഖരിച്ചിട്ടുണ്ട്. പിതിറ്റാണ്ടുകളായി ശേഖരണം തുടങ്ങിയിട്ട്. നിരവധി പുരാവസ്തു-നാണയ-സ്റ്റാമ്പ് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |