SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

പൊന്നാനി ആർക്കൊപ്പം വ്യക്തത തരാതെ പോളിംഗ് കണക്കുകൾ 

പൊന്നാനി : മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് സ്ഥാനാർത്ഥി എം.കെ. സക്കീർ. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ പരിധിയിൽ യു.ഡി.എഫിന് കിട്ടിയ മുൻതൂക്കം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലി.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മത്സരം പ്രകടമായിട്ടുണ്ട്. പൊന്നാനി നഗരസഭയിൽ ലഭിക്കുന്ന ലീഡ് ഫലത്തെ നിർണയിക്കുന്ന പ്രധാന ഘടകമാകും. നഗരസഭയിൽ നല്ല മുന്നേറ്റം നേടാനായാൽ വിജയം എളുപ്പമാകുമെന്നാണ് എൽ.ഡി.എഫ് അവരുടെ വിലയിരുത്തൽ. അതേസമയം, നഗരസഭയിലെ ലീഡ് കുറയ്ക്കാൻ കഴിഞ്ഞാൽ തന്നെ വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് അതിലൂടെ ഫലം തിരിച്ച് പിടിക്കാമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.
നഗരസഭ പ്രദേശത്തിനൊപ്പം ഈഴുവത്തിരുത്തി, കടവനാട് പോലുള്ള ഇടങ്ങളിൽ ഇടത് മുന്നേറ്റം പ്രതീക്ഷിക്കുമ്പോൾ ഭൂരിഭാഗം പഞ്ചായത്തുകളിലും മികച്ച പ്രകടനമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.
വെളിയങ്കോട് പഞ്ചായത്തിലെ തീരദേശ മേഖലയിൽ ഇടതുമുന്നണിക്ക് തിരിച്ചടി ഉണ്ടാകാമെന്ന സൂചനകളുണ്ട്. അവിടെ യു ഡി എഫ് ലീഡ് നേടുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, മാറഞ്ചേരി മേഖലയിൽ മുന്നേറ്റം നേടാനാവുമെന്നാണ് ഇടതു പ്രതീക്ഷ. സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധങ്ങളും ഇവിടെ ഗുണകരമാകുമെന്നാണ് അവരുടെ വിലയിരുത്തൽ.
പെരുമ്പടപ്പ്, നന്നംമുക്ക് പഞ്ചായത്തുകളിൽ യു ഡി എഫ് മുൻതൂക്കം പ്രതീക്ഷിക്കുന്നതിനിടെ, ആലങ്കോട് പഞ്ചായത്തിൽ ഇരു പക്ഷങ്ങളും പ്രതീക്ഷ കൈവിടുന്നില്ല. രാഷ്ട്രീയ ബന്ധങ്ങൾക്ക് പുറത്തുള്ള വോട്ടുകളും തങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി. എഫ്.
വോട്ടിംഗ് ശതമാനം മുൻ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്നിട്ടുണ്ടെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പ്രതീക്ഷിച്ചതുപോലെ വർദ്ധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വോട്ടർമാരുടെ എണ്ണം കൂടിയിട്ടും പോളിംഗ് അതിനനുസരിച്ച് ഉയരാത്തത് ഫലത്തെ എങ്ങനെ ബാധിക്കും എന്നതിൽ അനിശ്ചിതത്വമുണ്ട്.
ഇതോടെ ബൂത്ത് തലത്തിലെ കണക്കുകൾ പരിശോധിച്ച് ഇരുമുന്നണികളും അവസാന നിമിഷ വിലയിരുത്തലുകളിൽ തിരക്കിലാണ്. കഴിഞ്ഞ തവണത്തെ വലിയ ഭൂരിപക്ഷം ഇത്തവണ കുറയാമെങ്കിലും വിജയം നിലനിറുത്താമെന്ന വിശ്വാസത്തിലാണ് എൽ ഡി എഫ്. മറുവശത്ത്, ചില പരമ്പരാഗത വോട്ടുകൾ പോലും പോൾ ചെയ്യാത്ത സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. ബി.ജെ.പി വോട്ടുകളും മുഴുവൻ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന നിരീക്ഷണവും നിലനിൽക്കുന്നു. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയാണ് എൻ.ഡി.എയ്ക്കായി ഇവിടെ മത്സരിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL