അടൂർ : അടൂർ ശ്രീമൂലം മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ആധുനിക സജ്ജീകരണങ്ങളോടെ മാർക്കറ്റ് ഒരുങ്ങിയിട്ടും കച്ചേരി ചന്ത എന്ന അറിയപ്പെടുന്ന ശ്രീമൂലം മാർക്കറ്റ് ഇപ്പോഴും സജീവമായിട്ടില്ല. 2021 ഒക്ടോബർ 29നാണ് കിഫ്ബി ധനസഹായത്തോടെ അടൂർ ശ്രീമൂലം ആധുനിക മാർക്കറ്റ് നിർമ്മാണോദ്ഘാടനം നടന്നത്.
2023 ജൂലൈ അവസാനത്തോടെ പഴയ കെട്ടിടങ്ങൾ എല്ലാം പൊളിച്ചു നീക്കി ആധുനിക സംവിധാനങ്ങളോടു കൂടിയ ടൈലുപാകിയ കെട്ടിടം പൂർത്തിയാക്കി. കിഫ്ബി പദ്ധതിയുടെ സഹായത്തോടെ 2.32 കോടി രൂപ ചെലവഴിച്ചാണ് ശ്രീമൂലം മാർക്കറ്റ് ഹൈടെക് ചന്തയാക്കിയത്.എന്നാൽ പഴയ മുഖം മാറിയ ശ്രീമൂലം മാർക്കറ്റ് വർഷങ്ങൾക്കിപ്പുറവും സജീവമല്ല. മാർക്കറ്റിൽ ഷട്ടറുള്ള 22 കടമുറികളുണ്ട്.
മത്സ്യം, ഇറച്ചി, പച്ചക്കറി സ്റ്റാളുകളുമുണ്ട്.മത്സ്യം വെട്ടി വൃത്തിയാക്കി പായ്ക്കു ചെയ്തു കൊടുക്കുന്ന ആധുനിക രീതിയിലുള്ള 22 മത്സ്യ സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഈ കെട്ടിടം കച്ചവടം ചെയ്യാനാളില്ലാതെ ചിലന്തിവല പിടിച്ചു കിടക്കുകയാണ്.പുരുഷൻമാർക്കുമായി പ്രത്യേകം ടോയ് ലെറ്റുംഒരുക്കിയിട്ടുണ്ട്. മലിനജലം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്മെന്റ് പ്ലാന്റുമുണ്ട്. എന്നാൽ മാർക്കറ്റിലേക്ക് കയറുന്ന ഭാഗത്ത് ഒരു ഇറച്ചിക്കടയും റിപ്പയറിംഗ് സെന്ററും മാത്രമാണുള്ളത്.
അമിത ലേലത്തുകയെന്ന് ആക്ഷേപം
ശ്രീമൂലം മാർക്കറ്റ് നിലവിൽ തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വഴിയോര മത്സ്യ കച്ചവടം അടൂർ നഗരത്തിൽ പലയിടത്തും സജീവമാകുമ്പോഴും ശ്രീമൂലം മാർക്കറ്റിൽ മത്സ്യ സ്റ്റാൾ നടത്താൻ മത്സ്യ വ്യാപാരികൾ വിമുഖത കാണിക്കുകയാണ്. മുറികൾക്കുള്ള ലേലതുക നഗരസഭ നിശ്ചയിച്ചിരിക്കുന്നത് കൂടുതലാണെന്നാണ് ആക്ഷേപം. കാലങ്ങളായി ചന്ത പ്രവർത്തിക്കുന്നത് ബുധൻ, ശനി ദിവസങ്ങളിലാണ്.
......................................................................................................................
സമീപ പ്രദേശങ്ങളായ കോന്നി, പന്തളം, ഏഴംകുളം, കുളനട തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് കർഷകരും വ്യാപാരികളും ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്ന പ്രധാന ചന്തയായിരുന്നു. മാർക്കറ്റ് പ്രവർത്തന സജ്ജമാക്കാൻ നിലവിലെ നഗരസഭ ഭരണസമിതി മുൻകൈയെടുക്കണം.
(പ്രദേശവാസികൾ)
......................................
നിർമ്മാണച്ചെലവ് 2.32 കോടി
22 കടമുറികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |