ചെങ്ങന്നൂർ : വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾക്ക് തടയിടാൻ നൂതന വാച്ച് വികസിപ്പിച്ച് രക്ഷകരാകുകയാണ് ചെങ്ങന്നൂരിലെ സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ. കൈത്തണ്ടയിലെ വാച്ചിലുള്ള ബട്ടൺ അമർത്തിയിൽ കുരച്ചുച്ചാടുന്ന ഏത് നായയേയും തുരത്താനാകും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലെ അവസാനവർഷ വിദ്യാർത്ഥികളായ ബ്ലെസൺ മാത്യു വിൽസൺ, ബിൻസൺ.ബി, എം.പ്രവീൺ കുമാർ, സാവിയോ ജോയ്, ശ്രീരാഗ്.ആർ എന്നിവരാണ് 'സെൻസ്-കെ 9' (സ്മാർട്ട് ആന്റി - ഡോഗ് വാച്ച്) എന്ന സുരക്ഷാഉപകരണം വികസിപ്പിച്ചത്.
വാച്ചിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഉപകരണം അടിയന്തര സാഹചര്യങ്ങളിൽ ബട്ടൺ അമർത്തുന്നതോടെ പ്രവർത്തനക്ഷമമാകും. തുടർന്ന് ഉയർന്ന ആവൃത്തിയിലുള്ള അൾട്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് നായകളെ അകറ്റും. നായകളെ ഉപദ്രവിക്കുകയല്ല , മറിച്ച് മനുഷ്യനിൽ നിന്ന് അകറ്റുകയാണ് ലക്ഷ്യം. മനുഷ്യരുടെ സുരക്ഷയ്ക്കൊപ്പം മൃഗങ്ങളോടുള്ള കരുതലും ഇതിന്റെ പ്രത്യേകതയാണ്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ.ടിന്റു മേരി ജോൺ, കോളേജ് സെക്രട്ടറി എൻജിനീയർ ജോസ് തോമസ്, മുൻ പ്രിൻസിപ്പൽ ഡോ.അജിത് പ്രഭു, പ്രിൻസിപ്പൽ ഡോ.സി.സതീഷ് കുമാർ എന്നിവർ പിന്തുണയായി.
ഭാവിയിൽ സ്വയം പ്രവർത്തനം
വൈബ്രേഷൻ അലർട്ട്, എൽ.ഇ.ഡി സൂചന, തത്സമയ സമയം കാണിക്കുന്ന ക്ലോക്ക് സംവിധാനം എന്നിവ ആന്റി ഡോഗ് വാച്ചിലുണ്ട്. ഭാവിയിൽ കൃത്രിമബുദ്ധി (എ.ഐ) ഉപയോഗിച്ച് നായുടെ സാന്നിദ്ധ്യം സ്വയംതിരിച്ചറിയുക, കുരയ്ക്കുന്ന ശബ്ദം വിശകലനം ചെയ്ത് ഉപകരണം സ്വയം പ്രവർത്തനക്ഷമമാക്കുക, ജി.പി.എസ് ലൊക്കേഷൻ പങ്കുവയ്ക്കൽ തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്താനാണ് വിദ്യാർത്ഥികളുടെ ശ്രമം. ഉപകരണത്തിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾ, പ്രായമായവർ, പ്രഭാതസവാരിക്കാർ, ജോഗർമാർ, ഡെലിവറി ജീവനക്കാർ തുടങ്ങി തെരുവുനായ ആക്രമണസാദ്ധ്യത കൂടുതലുള്ളവർക്ക്
ഉപകരണം പ്രയോജനപ്പെടും.
" ഉയർന്ന ആവൃത്തിയിലുള്ള അൾട്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്ന രീതിയിലാണ് ആന്റി ഡോൾ് വാച്ച് പ്രവർത്തിക്കുന്നത്. ശബ്ദതരംഗങ്ങൾ നായകളെ അകന്നുപോകാൻ പ്രേരിപ്പിക്കുകയും, ആക്രമണത്തിൽ നിന്ന് ആളുകൾക്ക് സുരക്ഷിതമായി രക്ഷപ്പെടാൻ അവസരം നൽകുകയും ചെയ്യും.
ബ്ലെസൺ മാത്യു വിൽസൺ
(അവസാനവർഷ വിദ്യാർത്ഥി)
ഉപകരണത്തിന്റെ നിർമ്മാണ ചെലവ് : 15,000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |