SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ഹോട്ടൽ ഭക്ഷണവില കുതിച്ചുയരുന്നു

പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും കൃത്രിമ വിലക്കയറ്റം

കുന്നത്തുകാൽ: പാചകവാതകക്ഷാമം ഉയർത്തിപ്പിടിച്ച് ഗ്രാമീണ മേഖലയിലെ ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് വിലക്കയറ്രം. 10രൂപ വിലയുണ്ടായിരുന്ന ചായയ്ക്കും വടയ്ക്കും 12രൂപയാക്കി. വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾക്കും 20ശതമാനം വർദ്ധിച്ചു. ചപ്പാത്തി കോർണറുകളിൽ 5രൂപയ്ക്ക് നൽകിയിരുന്ന ചപ്പാത്തി 7രൂപയാക്കി. ഗുണനിലവാരവും രുചിയുമില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.

കൊമേഴ്‌സ്യൽ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ ആവശ്യത്തിനനുസരിച്ച് സിലിണ്ടർ ഒന്നിന് 1700രൂപ നിരക്കിൽ ലഭിച്ചിരുന്ന ഗ്യാസ് 10ദിവസത്തിലൊരിക്കൽ ഒരെണ്ണമാക്കി. കരിഞ്ചന്തയിൽ സിലിണ്ടർ ഒന്നിന് 3800-4000 രൂപ വരെ നൽകിയാണ് ഹോട്ടൽ ഉടമകൾ ഗ്യാസ് സംഘടിപ്പിക്കുന്നത്.

ചെറുകിട കടകൾ അടച്ചുപൂട്ടി

ഗ്യാസ് ദൗർലഭ്യം നേരിട്ടതോടെ ഗ്രാമീണ മേഖലയിലെ ചെറുകിട ചായക്കടകളും തട്ടുകടകളുമെല്ലാം അടച്ചുപൂട്ടി. പ്രവർത്തനമുള്ള പല ഹോട്ടലുകളിലും ഉച്ചയ്ക്ക് ഊണില്ല. പ്രഭാത ഭക്ഷണത്തിൽ ലൈവായി പാചകം ചെയ്തുകൊണ്ടിരുന്ന അപ്പവും ദോശയും അപ്രത്യക്ഷമായി. ഗ്യാസിന്റെ അഭാവത്തിൽ ഭക്ഷണം പാകം ചെയ്യാനാകാത്ത വീട്ടുകാരും ഭക്ഷണത്തിനായി ഹോട്ടലുകളിൽ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലയും തോന്നുംപടി കൂട്ടുന്നതായി ആരോപണമുണ്ട്. ഹോട്ടലുകളിൽ പായ്ക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിലയും ഇരട്ടിയാക്കി. 18രൂപയ്ക്ക് വിറ്റിരുന്ന കറി കവർ പായ്ക്കറ്റിന് 30രൂപയായി. 15രൂപയ്ക്ക് വിറ്റിരുന്ന കിറ്റുകൾക്ക് 27രൂപയായി.

ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നു

പായ്ക്കിംഗ് ഭക്ഷ്യ വസ്തുക്കളുടെ കവറിനു മുകളിൽ നിയന്ത്രണമില്ലാതെ തോന്നുംപടി പ്രിന്റ് ചെയ്യുന്ന മാക്സിമം റീറ്റൈൽ പ്രൈസ് (എം.ആർ.പി) കാരണം ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നു. 6മാസം വരെ കാലാവധിക്ക് വിൽക്കാൻ മുൻകൂട്ടി പ്രിന്റു ചെയ്യുന്ന വിലയുടെ അടിസ്ഥാനത്തിൽ വ്യാപാരികൾ പണം ഈടാക്കുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണെന്നും പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL