SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.07 PM IST

വാമനപുരം നദിയിലെ ജലനിരപ്പ് താഴ്ന്നു, കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

thadayana

ആറ്റിങ്ങൽ: വാമനപുരം നദിയുടെ അടിത്തട്ട് തെളിഞ്ഞതോടെ ജല അതോറിട്ടിയുടെ കുടിവെള്ളം പ്രതിസന്ധിയിൽ. ഇതോടെ നദി കേന്ദ്രീകരിച്ചുള്ള ജലസംരക്ഷണ പദ്ധതികൾ പാതിവഴിയിലായി. ലക്ഷങ്ങൾ ചെലവഴിച്ച് തടയണ ഉയർത്തിയതും വെറുതെയായി. നദി കേന്ദ്രീകരിച്ചാണ് ജില്ലയിലെ പതിനഞ്ചോളം കുടിവെള്ള പദ്ധതികൾ. ചിറയിൻകീഴ്,വർക്കല താലൂക്കുകൾ പൂർണമായും കഴക്കൂട്ടം, നെടുമങ്ങാട് താലൂക്കിലെ വെഞ്ഞാറമൂട് മേഖലകളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് നദിയെയാണ്. കടുത്ത വേനലിൽ നദി വറ്റിവരണ്ടതോടെ ജലക്ഷാമം രൂക്ഷമാണ്. വേനലിൽ ജലവിതരണം ദിവസങ്ങൾ ക്രമീകരിച്ച് നടത്തുന്ന രീതി മുൻകാലങ്ങളിൽ ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പായതോടെ പരമാവധി കുടിവെള്ളം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ഉണ്ടായി. ഇതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജലവിതരണം പൂർണമായി നിലച്ച നിലയിലാണ്.

ഓരോ ദിവസവും ജല അതോറിട്ടി ആറ്റിങ്ങൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയർമാരുമുൾപ്പെടെയുള്ള സംഘം കുടിവെള്ള പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് അവസ്ഥ വിലയിരുത്തി വരികയാണ്. വേനൽ മഴ മാത്രമാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മഴ ലഭിച്ചില്ലെങ്കിൽ ജലവിതരണം പൂർണമായി പ്രതിസന്ധിയിലാകും.

ചെക്ക്ഡാം ഉയർത്തൽ പാഴായി

വാമനപുരം നദിയുടെ വൃഷ്ടിപ്രദേശമായ മലയോര പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ മാത്രമേ നദിയിൽ നീരൊഴുക്ക് ശക്തിപെടുകയുള്ളൂ. മാത്രമല്ല വേനലിൽ പൂവമ്പാറ പാലത്തിനു സമീപത്തെ തടയണ എല്ലാ വർഷവും താത്കാലികമായി ഉയർത്തുമായിരുന്നു. 45മീറ്റർ നീളത്തിൽ ഒരു മീറ്റർ വീതിയിലും, ഉയരത്തിലും മണൽ ചാക്ക് അടുക്കിയാണ് ഉയർത്തുന്നത്. കഴിഞ്ഞ വർഷം ഇതിന് 15ലക്ഷം ചിലവഴിച്ചു. ഇക്കുറി ചെലവ് കണക്കാക്കിയിട്ടില്ല. ഇക്കുറി നദിയുടെ അടിത്തട്ട് കണ്ടതോടെ ചെക്ക്ഡാം ഉയർത്തൽ പാഴായി.

3ലക്ഷം ഗാർഹിക കണക്ഷനുകൾ

നിലവിൽ ആറ്റിങ്ങൽ മേഖലയിലെ പമ്പിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 3ലക്ഷത്തിലധികം ഗാർഹിക കണക്ഷനുകളുണ്ട്. ചിറയിൻകീഴ് വർക്കല താലൂക്കുകളുടെ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ്‌ലൈൻ വഴി യഥാസമയം വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ ജലവിതരണം തടസ്സപ്പെട്ടേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL