SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

തെങ്കാശി പാതയിൽ അപകടങ്ങൾ തുടർക്കഥ

photo

പാലോട്: വാഹനങ്ങളുടെ അമിതവേഗതയിൽ തെങ്കാശി പാതയിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു.

വഞ്ചുവം മുതൽ മടത്തറ വരെ കഴിഞ്ഞ ഒരു മാസത്തിനുള്ളിലുണ്ടായ വാഹനാപകടങ്ങൾ നാല്പതോളമാണ്. മരിച്ചവർ ഏഴും, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർ 9പേരുമാണ്.

പാലോട് പെരിങ്ങമ്മല റൂട്ടിൽ പാലോട്ടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപം അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം അടുത്തിടെ നടന്ന വാഹനാപകടങ്ങളിൽ മരണപ്പെട്ടവർ മൂന്നു പേരാണ്. നന്ദിയോട് പ്ലാവറയിലുണ്ടായ അപകടത്തിൽ മരിച്ച പ്രമോദാണ് അവസാന ഇര.

പാലോട് പെരിങ്ങമ്മല റോഡിൽ അപകടത്തിൽ മൂന്നുപേരാണ്

മൂന്നു മാസത്തിനുള്ളിൽ മരണമടഞ്ഞവർ. പ്ലാവറക്കും കുശവൂർ ജംഗ്ഷനും മദ്ധ്യേ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് മാസത്തിനുള്ളിൽ അപകടത്തിൽ മണമടഞ്ഞത് 4പേരാണ്.

അമിതവേഗം അപകടകാരണം

പുലർച്ചെ നിരത്തിലിറങ്ങുന്ന ടോറസ് ലോറികളും മീൻ ലോറികളും ഇറച്ചിക്കോഴിയുമായി പോകുന്ന വാഹനങ്ങളുടെയും അമിതവേഗം ഭീതിപ്പെടുത്തുന്നതാണ്. ടോറസ് ലോറികളിൽ മെറ്റൽ നിറച്ച് അമിതവേഗതയിലാണ് യാത്ര. മീൻ വില്പനയ്ക്കെത്തിക്കുന്ന വാഹനങ്ങൾക്കും മതിയായ രേഖകളില്ലാതിരുന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്നും പരിശോധനകൾ ഉണ്ടാകുന്നില്ല.

വലിയ വളവുകളും

തെങ്കാശി പാതയിൽ ആട്ടുകാലിനും മടത്തറക്കും ഇടയിലുള്ള മേഖലയാണ് പ്രധാന അപകടകേന്ദ്രം. എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത തരത്തിലുള്ള വളവുകളാണിവിടെ. ശ്രദ്ധ പാളിയാൽ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കും. റോഡിന്റെ ഇരുവശവും പടർന്ന് കിടക്കുന്ന കാടാണ് ഡ്രൈവർമാരുടെ ശാപം. പി.ഡബ്ലിയു.ഡി നെടുമങ്ങാട്,പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്.

വഞ്ചുവം,മഞ്ഞക്കോട്ടുമൂല, ഇളവട്ടം, കൊച്ചു താന്നിമൂട്, പ്ലാവറ, ഫോറസ്റ്റ് ഓഫീസിന് സമീപം, എക്സ് കോളനി എന്നിവിടങ്ങൾ അപകടമരണങ്ങൾക്ക് കുപ്രസിദ്ധമാണ്. ഒരു വർഷത്തിനിടെ നൂറുകണക്കിന് അപകടങ്ങളുണ്ടായിട്ടുണ്ട്.

വാഹനങ്ങളുടെ മത്സരയോട്ടവും

കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മത്സരയോട്ടം തുടരുകയാണ്. നിയന്ത്രണം വിട്ട് ഒരു വാഹനം വന്നാൽ എതിർ ദിശയിലെ വാഹനം ഒഴിച്ചു നിറുത്താനുള്ള സൗകര്യമില്ല. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൂ വീലറുകൾ ചാലിൽ തെന്നിവീഴും.

ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്.എന്നാൽ, ഇക്കാര്യം നിറവേറ്റേണ്ടത് കെ.എസ്.ടി.പിയാണെന്ന പക്ഷമാണ് മരാമത്ത് ഉദ്യോഗസ്ഥർക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL