
പാലോട്: ഹോട്ടലുകളിൽ നിന്നുള്ള മലിന ജലം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, അറവുമാലിന്യങ്ങൾ തുടങ്ങിയവയെല്ലാം ഒഴുക്കിവിട്ട് മാലിന്യപുഴയായി മാറിയിരിക്കുകയാണ് ഊരാളിക്കോണം-പാലോട് തോട്.
പാലോട് ഊരാളികോണത്തു നിന്നും ആരംഭിച്ച് ജംഗ്ഷനിൽ എത്തി മൂക്കുപാലത്തിലൂടെ വാമനപുരം നദിയിൽ ചേരുന്ന കൈ തോടാണിത്. ഈ വെള്ളമാണ് സംഭരിച്ച് ബ്ലീച്ചിംഗ് പൗഡർ ഇട്ട് പൈപ്പിലൂടെ ജനങ്ങളിലെത്തുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളായി. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയെങ്കിലും നടപടി എടുക്കാൻ അധികാരികൾ മടിക്കുകയാണ്.
നിരവധി തവണ പരാതികൾ നൽകിയെങ്കിലും അവഗണനയായിരുന്നു ഫലം. എന്നാൽ കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ പാലോട് വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിന് പരാതി നൽകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പേരയം ജയന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി മടങ്ങി.
എന്നാൽ മാലിന്യം ഒഴുക്കിവിടുന്നതിന് നിലവിൽ യാതൊരു കുറവും വന്നിട്ടില്ല. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തോട് വൃത്തിയാക്കാൻ നിരവധി തവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. പല സ്ഥാപനങ്ങളും വസ്തു ഉടമകളും തോടിന് കുറുകെ കൂറ്റൻ സ്ലാബുകൾ നിർമ്മിച്ചിരിക്കുന്നതാണ് പ്രധാന തടസം. അടിയന്തരമായി അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |