കണിയാപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ക്ലർക്ക്,സ്വീപ്പർ തസ്‌തികകളിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി അനധികൃത നിയമനം നടത്താൻ നീക്കമെന്ന് ആക്ഷേപം. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻജിനിയറിംഗ് വിഭാഗത്തിലെ താത്കാലിക ക്ലർക്ക് ഒഴിവിലേക്ക് നടത്താനിരുന്ന അഭിമുഖം പഞ്ചായത്ത് സെക്രട്ടറി മാറ്റിവച്ചു. ഇതോടെ നിയമനത്തെച്ചൊല്ലി സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുകയാണ്.
നിശ്ചയിച്ചിരുന്ന അഭിമുഖത്തിനായി രണ്ട് ഉദ്യോഗാർത്ഥികൾ പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നെങ്കിലും, തുടങ്ങുന്നതിന് തൊട്ടുമുൻപാണ് നിയമപരമായ നടപടികൾ പാലിക്കാത്തതിനാൽ അഭിമുഖം നടത്താനാകില്ലെന്ന് സെക്രട്ടറി നിലപാടെടുത്തത്. നിയമപ്രകാരം താത്കാലിക ക്ലർക്ക് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴിയും, സ്വീപ്പർ തസ്‌തികകളിലേക്ക് കുടുംബശ്രീ വഴിയുമാണ് നിയമനം നടത്തേണ്ടത്. എന്നാൽ ബന്ധപ്പെട്ട ഓഫീസുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ, സ്വന്തം നിലയ്ക്ക് നിയമനം നടത്താനായിരുന്നു ഭരണസമിതിയുടെ നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം.
അതേസമയം, വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി ഹരികുമാർ രംഗത്തെത്തി.താൻ അവധിയിലായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണം.ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിട്ടില്ലാത്തതിനാലും, പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കാത്തതിനാലുമാണ് അഭിമുഖം മാറ്റിവച്ചതെന്നാണ് സെക്രട്ടറി നൽകുന്ന വിശദീകരണം.എന്നാൽ ചട്ടലംഘനം ഭയന്നാണ് സെക്രട്ടറി അവസാന നിമിഷം പിൻവാങ്ങിയതെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |