നെടുമങ്ങാട്: പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ മണ്ണാറശ്ശാല,അമ്പലപ്പുഴ,ആലുവ ശിവക്ഷേത്രം, കൊടുങ്ങല്ലൂർ, ഗുരുവായൂർ ക്ഷേത്രങ്ങളിലെത്താൻ കെ.എസ്.ആർ.ടി.സി പുതിയ സർവീസ് ആരംഭിക്കാനുള്ള നടപടികൾ പാതിവഴിയിലായി. മലയോര മേഖലയിൽ നിന്നുള്ള ഭക്തജനങ്ങളുടെ ആവശ്യ പ്രകാരം തുടങ്ങാനിരുന്ന ആര്യനാട്-പനക്കോട്-നെടുമങ്ങാട് - എറണാകുളം- കൊടുങ്ങല്ലൂർ-ഗുരുവായൂർ ബസ് സർവീസാണ് നടപടികളിൽ കുടുങ്ങിയത്. നൂറുകണക്കിന് ഭക്തജനങ്ങളാണ് വൃതംനോറ്റ് പതിവായി ഗ്രാമപ്രദേശങ്ങളിൽ നിന്ന് തീർത്ഥാടന കേന്ദ്രങ്ങളിലെത്തുന്നത്. ബസുകൾ മാറിക്കയറിയും യാത്രാദുരിതങ്ങൾ അനുഭവിച്ചും ഭക്തർ ബുദ്ധിമുട്ടുന്നുണ്ട്. ഇതുസംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ മുൻ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തരമായി സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു ചട്ടങ്ങൾ നിലവിൽ വന്നതോടെ തുടർ നടപടികൾ തടസപ്പെട്ടു. പുതിയ ഗതാഗത മന്ത്രിയിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുകയാണെന്ന് ഭക്തജനങ്ങളും നാട്ടുകാരും പറഞ്ഞു. ഇതുസംബന്ധിച്ച് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |