വിതുര: വിനോദസഞ്ചാരകന്ദ്രമായ പൊൻമുടി മഞ്ഞിലും, മഴയിലും മുങ്ങി തണുത്ത് വിറയ്ക്കുന്നു. ഒരാഴ്ചയായി പൊൻമുടി വനമേഖലയിൽ മഴ കോരിച്ചൊരിയുകയാണ്. മഴയ്ക്കൊപ്പം ശക്തമായ മൂടൽമഞ്ഞ് വീഴ്ചയുമുണ്ട്. മഞ്ഞ് വീഴ്ച 22 ഹെയർപിൻവളവ് താണ്ടി കല്ലാർ വരെ വ്യാപിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാൽ വാഹനങ്ങൾ ലൈറ്റ് തെളിച്ച് സഞ്ചിക്കേണ്ട അവസ്ഥയിലുമാണ്. പൊൻമുടി തുറക്കുമ്പോൾ മഞ്ഞും മഴയും കുളിർകാറ്റും സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരും.
പൊൻമുടി വനമേഖലയിൽ കനത്ത മഴപെയ്തതിനെതുടർന്ന് രണ്ട് തവണ വാമനപുരം നദിയിലേക്ക് മലവെള്ളപ്പാച്ചിലുണ്ടാകുകയും കല്ലാർ നദി നിറഞ്ഞൊഴുകയും ചെയ്തു. കല്ലാർ പൊൻമുടി റൂട്ടിൽ രണ്ടിടങ്ങളിൽ നേരിയതോതിൽ മണ്ണിടിച്ചിലുണ്ടായി. വെള്ളപ്പാച്ചിലിനെതുടർന്ന് വാമനപുരം നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ രണ്ട് തവണ വെള്ളത്തിൽ മുങ്ങുകയും, വിതുര തെന്നൂർ പാലോട് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം നിലക്കുകയും ചെയ്തിരുന്നു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും വ്യാപകമായ കരയിടിച്ചിലുണ്ടാകുകയും ചെയ്തു. പ്രതികൂലകാലാവസ്ഥയാണെങ്കിലും പൊൻമുടി അടച്ചിട്ടിരിക്കുന്നതറിയാതെ ധാരാളം പേർ സന്ദർശനാനുമതി ചോദിച്ച് കല്ലാർ ചെക്ക് പോസ്റ്റിലെത്തിയിരുന്നു.
പൊൻമുടി അടയ്ക്കുന്നതിന്റെ തലേദിവസം അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. പൊൻമുടി കല്ലാർ റൂട്ടിൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. മഴയെ അവഗണിച്ച് ഇന്നലെയും ധാരാളം പേർ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നുണ്ട്.
ജാഗ്രത പാലിക്കണം
കല്ലാർ,പേപ്പാറ,ബോണക്കാട്. ചാത്തൻകോട്,ചീറ്റിപ്പാറ എന്നി ടൂറിസം കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് വന്നുപോകുന്നത്.വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർ, താവയ്ക്കൽ കടവുകളിൽ കുളിക്കുവാൻ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |