
പാലോട്: ജനിച്ച മണ്ണിന് പട്ടയമെന്നാവശ്യവുമായി മുപ്പതിലധികം കുടുംബങ്ങൾ വർഷങ്ങളായി കാത്തിരിപ്പിൽ.നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം പ്രദേശവാസികളാണ് 82 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്.താമസിക്കുന്ന മണ്ണിന് പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങളെല്ലാം ഇവർക്ക് പടിക്കുപുറത്താണ്.ചോർന്നൊലിച്ച് നിലംപതിക്കാറായ വീടുകളിലാണ് പലരുടെയും താമസം.
വലിയ അവകാശവാദങ്ങളോടെ പട്ടയമേളകൾ അരങ്ങേറുമ്പോൾ കുറുങ്ങണം നിവാസികൾക്ക് ഒരാൾക്കുപോലും പട്ടയമില്ല.കൂടാതെ വസ്തുവിന്റെ മൂന്ന് ഭാഗവും റവന്യൂ വസ്തുവെങ്കിലും ഒരു ഭാഗം വനത്തോട് ചേർന്ന ഭാഗമായതിനാൽ ഇവിടെത്തന്നെ 9 കുടുംബങ്ങൾക്ക് കൈവശാവകാശം ഇനി ലഭിക്കുമെന്നതും അസാദ്ധ്യമായി.
വനഭൂമിയാൽ ചുറ്റപ്പെട്ട മൂന്ന് ഹെക്ടർ
താമസിക്കുന്നത് - 30 കുടുംബങ്ങളിലെ 600 ലധികം പേർ
80വർഷമായി താമസിക്കുന്നു
പട്ടയം ലഭിക്കാത്തതിനാൽ വായ്പയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല
കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിൽ
ഇവർ താമസിക്കുന്ന ഭൂമി തെന്നൂർ വില്ലേജിലാണെങ്കിലും ഇവരുടെ ആധാർ കാർഡുകളിൽ കാണിച്ചിരിക്കുന്നത് കുറുപുഴ വില്ലേജ് എന്നാണ്.
നന്ദിയോട്,പെരിങ്ങമ്മല,തൊളിക്കോട്,വിതുര പഞ്ചായത്തുകളിലെ 236 കുടുംബങ്ങൾക്ക് 1985ൽ കൈവശാവകാശരേഖ നൽകിയെങ്കിലും നാളിതുവരെ പട്ടയം നൽകിയിട്ടില്ല.
അടിയന്തര നടപടി വേണം
ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് ലഭിക്കുമെന്നുള്ള ഇവരുടെ പ്രതീക്ഷയും അസ്ഥാനത്തായി.മിക്ക വീടുകളിലും ടോയ്‌ലെറ്റുകളില്ല.അനേകം വീടുകൾക്ക് ഒരു കിണർ മാത്രമുള്ളത് ജലലഭ്യതയെയും സാരമായി ബാധിക്കുന്നു.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പട്ടയമേളയിലും അവഗണന
കുറുങ്ങണം പ്രദേശവാസികളായ എഴുപതോളം കുടുംബങ്ങൾക്ക് എട്ടുപതിറ്റാണ്ടായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകാത്തതിനാൽ ഇവരനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.തുടർന്ന് റവന്യു മന്ത്രി ഇടപെടുകയും പട്ടയം നൽകുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസീൽദാർക്ക് നിർദ്ദേശം നൽകി. മന്ത്രിക്ക് തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ 01/01/1977ന് മുൻപ് വനഭൂമി കൈവശം വച്ചു വരുന്നവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയതായും കൈവശ സ്ഥലത്തിന്റെ ജി.പി.എസ് കോഓർഡിനേറ്റ്സ് എടുക്കുന്ന നടപടികൾ പൂർത്തിയായതായും അറിയിച്ചു. അധികം വൈകാതെ തന്നെ പട്ടയം നൽകുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും റവന്യു വകുപ്പ് അധികാരികൾ അറിയിച്ചെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |