
തിരുവനന്തപുരം: ശ്രീവരാഹം -അട്ടക്കുളങ്ങര -ബൈപാസ് റോഡ് നിറയെ ഗ്യാസ് പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനായെടുത്ത കുഴികളാണ്. ഇതിൽ പലതും പലപ്പോഴായി മണ്ണിട്ട് അടച്ചെങ്കിലും റീടാറിംഗ് നടത്തിയിട്ടില്ല. ഇതിൽ വലിയ കുഴികളാണ് മിക്കതും. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
സുഭാഷ് നഗറിലും ഭൂതനാഥ ക്ഷേത്രത്തിന് മുമ്പിലും ശ്രീവരാഹത്തെ ഇടറോഡുകളിലും നിറയെ അപകടക്കെണികളാണ്. കുഴികൾ നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു.
പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഇത്തരം റോഡുകൾ ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നതിനും കാരണമാകുന്നതായും പരാതിയുണ്ട്.
വലഞ്ഞ് ജനം
അധികം വീതിയില്ലാത്ത റോഡായതിനാൽ വാഹനങ്ങളെല്ലാം ഇടുങ്ങിയ വഴിയിലൂടെയാണ് കടന്നു പോകുന്നത്. ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര തെല്ലൊന്നുമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. നിരവധി വാഹനങ്ങളാണ് നിലവിൽ ഈ കുഴികളിൽ അകപ്പെടുന്നത്. കൂടാതെ തെന്നി വീഴാൻ തരത്തിലുള്ള കല്ലുകളും റോഡിലുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളകിക്കിടക്കുന്ന ഇത്തരം കല്ലുകൾ സമീപത്തുനിൽക്കുന്നവരുടെ ദേഹത്തേക്കോ സമീപത്തെ വാഹനങ്ങളിലേക്കോ പതിക്കുന്നതും പതിവാണ്.
കോർപ്പറേഷന്റെ കീഴിലുള്ള റോഡ് ശരിയാക്കാൻ 62 ലക്ഷം രൂപ കഴിഞ്ഞ ഭരണസമിതി അനുവദിച്ചെങ്കിലും ഡ്രെയിനേജ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പൂർത്തികരിക്കാൻ കഴിഞ്ഞില്ല.
മഴ പെയ്യുമ്പോൾ റോഡ് നിറയെ വെള്ളക്കെട്ടാണ്. കുഴിയും റോഡും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാകും.
കുഴിയിൽവീണ് യാത്രക്കാർ
ഈ വഴിയിലൂടെ സ്വകാര്യ വാഹനങ്ങളാണ് അധികവും കടന്നുപോകുന്നത്. അതിൽത്തന്നെ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. മുഴുവൻ പൊളിഞ്ഞ് കിടക്കുന്ന റോഡിൽ എപ്പോൾ വേണമെങ്കിലും തെന്നി വീഴുമെന്ന അവസ്ഥയാണ്. വലിയ വാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിൽ പെടുന്നതും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |