തിരുവനന്തപുരം: യുവമോർച്ചയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ഏറെനേരം മുദ്രവാക്യം വിളിയുമായി പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിരോധിച്ച് നിന്ന സമരക്കാർക്ക് നേരെ ഒരേസമയം രണ്ട് ജലപീരങ്കികളാണ് പ്രയോഗിച്ചത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചു.
ബി.ജെ.പി നിയമസഭാ കക്ഷിനേതാവ് ബി.ബി.ഗോപകുമാർ എം.എൽ.എ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. രാജ്യ തലസ്ഥാനത്ത് ഈയാംപാറ്റകൾക്ക് വേണ്ടി സമരം നടത്തിയ കേരളത്തിലെ മുഖ്യമന്ത്രിക്ക്, പത്തുവർഷത്തിനിടെ കേരളത്തിൽ നടന്ന എല്ലാ പി.എസ്.സി പരീക്ഷകളിലെയും ക്രമേക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ചോദ്യപ്പേപ്പർ തയ്യാറാക്കിയത് ആരെന്ന് വെളിപ്പെടുത്തില്ലെന്ന പി.എസ്.സി ചെയർമാന്റെ നിലപാടിനെതിരെ നടപടിയെടുത്ത് പട്ടിക ചോദിച്ചുവാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, പി.സുധീർ,പൂന്തുറ ശ്രീകുമാർ,ജില്ലാ പ്രസിഡന്റ് കരമന ജയൻ,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്,സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷിജിൽ,സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ട് മഠത്തിൽ,സംസ്ഥാന ട്രഷറർ റിഷഭ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
പി.എസ്.സി പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളെ വഴിയാധാരമാക്കിയ ശേഷം,അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനും പിന്തുണ നൽകി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ സമരം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |