
പൂവാർ: അരുമാനൂർ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിട്ടി നടപടിയെടുക്കണമെന്ന് നാട്ടുകാർ. അരുമാനൂർ-കഞ്ചാംപഴിഞ്ഞി ഭാഗത്തെ വീടുകളിൽ വെള്ളം കിട്ടാതായിട്ട് 10ദിവസത്തോളമായി. ലൈനിൽ ബ്ലോക്ക് ഉണ്ടായതാണ് വെള്ളം കിട്ടാതാക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ നൽകിയതോടെ ഉണ്ടായിരുന്ന കിണറുകളെല്ലാം മൂടി. ദൂരസ്ഥലങ്ങളിൽ പോയി വെള്ളം ശേഖരിച്ച് വെച്ചാണ് വീട്ടാവശ്യത്തിനായെല്ലാം ഉപയോഗിക്കുന്നത്.
കുടിവെള്ളം മുടങ്ങുന്നത് പതിവ്
തീരദേശ പഞ്ചായത്തായ പൂവാറിലെ അരുമാനൂർ പട്യക്കാല,പരണിയം,കാലായിത്തോട്ടം,അരശുംമൂട്, കഞ്ചാംപഴിഞ്ഞി,ചെക്കടി,പൂവാർ ബണ്ട് തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. ആഴ്ചയിൽ മൂന്നോ നാലോ ദിവസമാണ് പൈപ്പിൽ വെള്ളളമെത്തുന്നത്. പൈപ്പ് പൊട്ടിയാൽ പത്തും പന്ത്രണ്ടും ദിവസം കഴിഞ്ഞാലെ വെള്ളമെത്തൂ.
നെയ്യാറിൻ തീരത്തെ അരുമാനൂർ പ്രദേശം ജലസമൃദ്ധമാണ്. കൊടും വേനലിലും വറ്റാത്ത നിരവധി കുളങ്ങൾ പ്രദേേശത്തുണ്ട്. ചകിരിയാർ, മുട്ടയാർ എന്നിവയും പ്രദേശത്തിലൂടെ കടന്നുപോവുന്നുണ്ട്. എന്നിട്ടും കുടിവെള്ളത്തിനായി പരക്കം പായേണ്ട ഗതികേടിലാണ് നാട്ടുകാർ.
പയന്തി, കുന്നുമല കുടിവെള്ള പദ്ധതികളും കരിച്ചൽ പമ്പ് ഹൗസ്, കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയാണ് പൂവാർ ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികൾ.
പൈപ്പ് പൊട്ടൽ പതിവ്
അരുമാനൂർ മേഖലയിൽ പ്രധാനമായും കുടിവെള്ളമെത്തുന്നത് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമാണ്. 2018ൽ തിരുപുറത്തെ കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നത് ഇവിടെ നിന്നുമാണ്.കുമിളിയിലെ വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെ പൈപ്പുകൾ പൊട്ടാൻ തുടങ്ങി. മണ്ണിനടിയിലുള്ള കാലപ്പഴക്കമേറിയതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയാണ് പ്രശ്ന പരിഹാരത്തിന് ശാശ്വതമാർഗ്ഗമെന്ന് അധികൃതരും സമ്മതിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |