തിരുവനന്തപുരം: ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമ്പോഴും ഡെങ്കിപ്പനിയടക്കം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഇന്നലെ 32 പേർക്കാണ് പുതുതായി ഡെങ്കിപ്പനി സ്ഥീകരികരിച്ചത്. 23 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
പരിശോധനയിൽ 4 പേർക്ക് എലിപ്പനിയും കണ്ടെത്തി.
വിളപ്പിൽ, തൃക്കണ്ണാപുരം, ചിറയിൻകീഴ്, കല്ലിയൂർ, മണമ്പൂർ, ചാക്ക, പുത്തൻതോപ്പ്, നെയ്യാറ്റിൻകര, പൊഴിയൂർ, വേളി, ചെങ്കൽ, നാവായിക്കുളം, മുട്ടട, ചെട്ടിവിളാകം, വർക്കല, മടവൂർ, ബീമാപള്ളി, പാങ്ങപ്പാറ, വട്ടിയൂർക്കാവ്, മംഗലപുരം, പുല്ലമ്പാറ, വെൺപകൽ, അമ്പൂരി, കുളത്തൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ഇന്നലെ റിപ്പോർട്ട് ചെയ്തത്.
തൊളിക്കോട്, കിളിമാനൂർ, വർക്കല, മുദാക്കൽ എന്നിവിടങ്ങളിൽ എലിപ്പനി ബാധിതർ ചികിത്സയിലുള്ള സാഹചര്യത്തിൽ ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസ് നിർദ്ദേശം നൽകി.
ഇന്നലെ സ്ഥിരീകരിച്ചത്
ഡെങ്കിപ്പനി - 32 പേർക്ക്
രോഗ ലക്ഷണങ്ങളുള്ളത് - 23 പേർക്ക്
എലിപ്പനി - 4 പേർക്ക്
ജാഗ്രതാ നിർദേശം
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്. വീടും പരിസരവും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വെള്ളിയാഴ്ച സ്‌കൂളുകളിലും, ശനിയാഴ്ച തൊഴിലിടങ്ങളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കടുത്ത പനി, കഠിനമായ സന്ധിവേദന, തലവേദന, ശരീരത്തിൽ തിണർപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |