
മുതലപ്പൊഴിയിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ തുറക്കണമെന്ന് ആവശ്യം
ചിറയിൻകീഴ്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുമ്പോഴും മുതലപ്പൊഴിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതയ്‌ക്ക് മാറ്റമില്ല. രണ്ടരവർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഇതുവരെയും സഞ്ചാരികൾക്കായി തുറന്നുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാണ്.
2020ലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ഉദ്ഘാടനവും കഴിഞ്ഞു. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ ബികോൺസ് സൊസൈറ്റിക്കായിരുന്നു നിർമ്മാണച്ചുമതല. അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം വകുപ്പാണ് പദ്ധതിക്ക് ആവശ്യമായ മൂന്ന് കോടി അനുവദിച്ചത്.
നിർമ്മാണം പൂർത്തിയാക്കി ഒന്നരവർഷം ഉദ്ഘാടനം ചെയ്യാത്ത സ്ഥിതിയുണ്ടായതോടെ ചുറ്റുമതിലിന്റെ വാതിലും ചെറിയ കടമുറികളുടെ കതകുകളും വൈദ്യുതീകരണ സംവിധാനമുൾപ്പെടെയുള്ളവ നശിച്ചു. ഒടുവിൽ 10 ലക്ഷം രൂപ കൂടി അനുവദിച്ചാണ് അറ്റകുറ്റപ്പണി ചെയ്ത് ഉദ്ഘാടനം നടത്തിയത്.
തുരുമ്പെടുക്കുന്നു
-----------------------------------------
കടൽക്കാറ്റിൽ കെട്ടിടത്തിലുള്ള ഇരുമ്പ് ഭാഗങ്ങൾ തുരുമ്പിച്ച അവസ്ഥയിലാണ്. കുട്ടികൾക്കുള്ള കളിസ്ഥലം,കഫറ്റീരിയ,ഓപ്പൻ എയർ ഓഡിറ്റോറിയം,ടിക്കറ്റ് കൗണ്ടർ,ഇരിപ്പിടങ്ങൾ,ടോയ്‌ലെറ്റുൾ തുടങ്ങിയവയാണ് ഇവിടെ സജ്ജമാക്കിയത്. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തന സജ്ജമായിരുന്നെങ്കിൽ നിലവിലുള്ള പോരായ്‌മകൾക്ക് പരിഹാരമായേനെ. ലൈറ്റുകളുടെ അഭാവവും പ്രദേശത്തുണ്ട്. ഇതുകാരണം സഞ്ചാരികൾക്ക് ഇരുട്ട് വീഴും മുമ്പ് തിരികെ പോകേണ്ട അവസ്ഥയാണ്. താഴംപള്ളി ബീച്ചിൽ സ്ട്രീറ്റ് ലൈറ്റ് ഉണ്ടെങ്കിലും പര്യാപ്‌തമല്ല.
മുതലപ്പൊഴിയിലെ പോരായ്‌മകൾ
-----------------------------------------------------------------
1.സഞ്ചാരികൾക്ക് ഇരിക്കാൻ ബെഞ്ചുകളില്ല
2.തെരുവ് വിളക്കുകളുടെ അഭാവം
3.ലൈഫ് ഗാർഡുകളുടെ സേവനമില്ല
4.ടോയ്ലെറ്റുകളുടെ കുറവ്
5.മാലിന്യങ്ങൾ വലിച്ചെറിയുന്നത്
പദ്ധതി തുക - 3 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |