ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുതുരുത്തി പഞ്ചായത്തിലെ പള്ളം, താഴപ്ര, അത്തിക്കപ്പറമ്പ്, ചെറുതുരുത്തി ടൗൺ, സൂരജ് മുക്ക് തുടങ്ങിയിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് വീടിനു മുൻപിൽ നിൽക്കുകയായിരുന്ന തോണിപ്പറമ്പിൽ നദീറയെ റോഡിലൂടെ വന്ന തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വസ്ത്രങ്ങൾ പൂർണമായും കീറി. തൊട്ടടുത്ത വീട്ടിലെ കല്ലിങ്കൽ യൂബിതയുടെ മകൻ ഹിബാൻ (13) വീടിനു മുൻപിൽ കളിച്ചുകൊണ്ടിരിക്കെ നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞു വരികയായിരുന്ന വട്ടപ്പറമ്പിൽ അക്ബർ മകൻ മാസിൻ(13)നെ തെരുവുനായ ആക്രമിച്ച് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വള്ളത്തോൾ നഗർ പഞ്ചായത്തിലെ 20 ഓളം പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രൂക്ഷമായ തെരുവ് നായ ശല്യം നിയന്ത്രിച്ചില്ലെങ്കിൽ സംഘടിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
ഷെർട്ടർ പണിയാൻ തീരുമാനം
ചേലക്കര നിയോജകമണ്ഡലത്തിലെ ആറോളം പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് തെരുവുനായ്ക്കൾക്ക് ഷെൽട്ടർ നിർമ്മിക്കുവാനും വന്ധീകരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷവും പഞ്ചായത്തുകൾ 5 ലക്ഷം വീതവും എടുത്തുകൊണ്ട്, 60 ലക്ഷം രൂപ ചെലവിൽ ഷെൽട്ടർ നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞമാസം വള്ളത്തോൾ നഗർ പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്യം ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിക്കും ,ജില്ലാ മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |