തൃപ്രയാർ: നാഷണൽ ഇന്റര്‍സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ലോംഗ്ജമ്പിൽ കേരളത്തിനായി സ്വർണം കരസ്ഥമാക്കിയ ആൻസി സോജന്റെ നാട്ടികയിലെ വസതി സംസ്ഥാന കായിക-യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് സന്ദർശിച്ചു. നിലവിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവുമായി ബന്ധപ്പെട്ട് ആൻസി ബാംഗ്ലൂരിലാണുള്ളത്. താരത്തിന്റെ അസാന്നിധ്യത്തിൽ വീട്ടിലെത്തിയ മന്ത്രി, ആൻസിയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും മധുരം കൈമാറുകയും ചെയ്തു. ലോംഗ്്ജമ്പിൽ 22 വർഷമായി നിലനിന്നിരുന്ന അഞ്ജു ബോബി ജോർജിന്റെ റെക്കോർഡാണ് 6.88 മീറ്റർ ചാട്ടത്തിലൂടെ ആൻസി സോജൻ മറികടന്നത്. ഏഷ്യൻ റെക്കോർഡ് പോലും മറികടക്കാൻ കെൽപുള്ള കായികതാരമാണ് ആൻസിയെന്ന് മന്ത്രി പറഞ്ഞു. കായികരംഗത്ത് താരങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ച അദ്ദേഹം, പുതിയ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി കായിക മന്ത്രി എന്ന നിലയിൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സന്ദർശന വേളയിൽ പീപ്പിൾ ഫൗണ്ടേഷൻ തൃപ്രയാർ ചെയർമാൻ സലീഷ് തണ്ടാശ്ശേരി, ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം. സിദ്ധിക്ക്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ വി.ഡി. സന്ദീപ്, സി.വി. വികാസ്, ജനറൽ സെക്രട്ടറി പി.സി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു. കൂടാതെ നാട്ടിക പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ നിഷ ഉണ്ണിക്കൃഷ്ണൻ, സിന്ധു സിദ്ധപ്രസാദ്, യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. എ.വി. യദുകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് റാനീഷ് കെ. രാമൻ, ഫസൽ പി.എ. എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് കായികതാരങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ കുടിശ്ശികയായി കിടക്കുന്നുണ്ട്. ഇത് പരമാവധി വേഗത്തിൽ വിതരണം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഒ.ജെ. ജനീഷ്
കായിക മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |