
വടക്കാഞ്ചേരി: സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി തകർത്ത ഹരിജൻ -ഗിരിജൻ റിസർവോയർ ഫിഷറീസ് സഹകരണസംഘത്തിന്റെ വഞ്ചി ഒടുവിൽ സംഘാംഗങ്ങൾ പിരിവെടുത്ത് അറ്റകുറ്റപണി പൂർത്തിയാക്കി. ഫൈബർ വഞ്ചി അറ്റകുറ്റപണിയിൽ വിദഗ്ദനായ മുണ്ടത്തിക്കോട് ആര്യംപാടം സ്വദേശി മുത്തങ്ങ പറമ്പിൽ സന്തോഷ് കുമാർ (50) ആണ് നേതൃത്വം നൽകിയത്. വിദേശത്തായിരുന്ന സന്തോഷ് ഇപ്പോൾ അത്താണി വ്യവസായ കേന്ദ്രത്തിലെ പി.വി.സി ടാങ്ക് നിർമ്മാണ കമ്പനിയിൽ വെൽഡിംഗ് ജോലി ചെയ്യുകയാണ്. കരയിലൂടെ വലിച്ചിഴച്ച് വെള്ളത്തിൽ തള്ളിയതിനാൽ അടിഭാഗം മുഴുവനായും പൊളിഞ്ഞ നിലയിലായിരുന്നു. അടുത്തദിവസം സഹകരണ അംഗങ്ങൾ വഞ്ചിയുമായി മത്സ്യബന്ധനത്തിനിറങ്ങും. കഴിഞ്ഞ മൂന്നിനാണ് നാടിനെ ഞെട്ടിച്ച അക്രമം നടന്നത്. പ്രതികൾ സുഖവാസത്തിൽ കഴിയുമ്പോൾ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. 60,000രൂപ വിലയുള്ള വഞ്ചി,15 കിലോ വല,ഒന്നരലക്ഷം രൂപ വിലയുള്ള ബോട്ട് എന്നിവയാണ് നശിപ്പിച്ചത്. മുൻപ് ഡാമിനുള്ളിൽ അക്രമങ്ങൾ നടന്നപ്പോൾ പൊലീസ് പാലിച്ച നിസംഗതയാണ് കൂടുതൽ അക്രമങ്ങളിലേക്ക് സാമൂഹ്യ വിരുദ്ധരെ നയിക്കുന്നതെന്നാണ് ആരോപണം. വഞ്ചിയും വലയും ബോട്ടുമില്ലാത്തതിനാൽ രണ്ടാഴ്ചയായി മത്സ്യബന്ധനം തടസപ്പെട്ട നിലയിലാണ്. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സഹകരണ സംഘത്തിനുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |