
ജില്ലയിൽ ഒന്നരലക്ഷത്തോളം ബാക്കി
തൃശൂർ: ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ്ങിൽ ഒന്നര ലക്ഷത്തോളം ഗുണഭോക്താക്കൾ മസ്റ്റർ ചെയ്യാൻ ഇനിയും ബാക്കി. ജില്ലയിൽ ആകെയുള്ള 5,21,939 ഗുണഭോക്താക്കളിൽ 1,46,296 പേരാണ് ഇനിയും മസ്റ്റർ ചെയ്യാൻ അവശേഷിക്കുന്നത്. വിവിധക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ കണക്ക് കൂടി പരിഗണിച്ചാൽ എണ്ണം ഇനിയും ഉയരും. പെൻഷൻ ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് ഓൺലൈൻ സംവിധാനം വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സംവിധാനമായ മസ്റ്ററിങ്ങിന്റെ ചുമതല സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങൾക്കാണ്. അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങൾ ജില്ലാ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് മസ്റ്ററിംഗ് നടത്തിവന്നത്. ക്യാമ്പ് രീതിയിൽ മസ്റ്ററിംഗ് നടത്തണമെന്നാവശ്യം വ്യാപകമായിരുന്നു. ആദ്യഘട്ടത്തിൽ അക്ഷയകേന്ദ്രത്തിലെത്തി മസ്റ്റർ ചെയ്യാനും ആഗസ്റ്റ് 14മുതൽ ക്യാമ്പ് മാതൃകയിലും സെപ്തംബർ 1മുതൽ കിടപ്പുരോഗികൾക്ക് വീട്ടിലെത്തി മസ്റ്റർ ചെയ്യാനുമായിരുന്നു നിർദ്ദേശം. സാധാരണ മസ്റ്ററിഗിന് 30രൂപയും കിടപ്പുരോഗികളെ വീട്ടിലെത്തി ചെയ്യുന്നതിന് 50രൂപയുമാണ്. ഇതിനകം വാർഡ് മെബർമാരുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ ലിസ്റ്റ് ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടിുണ്ട്.
കിടപ്പുരോഗികൾക്ക് ഇന്നു മുതൽ
ജില്ലയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളിലെ കിടപ്പുരോഗികൾക്കുള്ള മസ്റ്ററിംഗ് ഇന്ന് ആരംഭിക്കും. ഇതുസംബന്ധിച്ച് അക്ഷയകേന്ദ്രങ്ങൾക്കുള്ള ഐ.ടി.മിഷൻ ഡയറക്ടറുടെ നിർദ്ദേശം നിലവിൽ വന്നു. അക്ഷയ സംരംഭകർ അവരവരുടെ തദ്ദേശഭരണ പ്രദേശത്ത്, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ നൽകുന്ന ലിസ്റ്റ് പ്രകാരമാണ് നടത്തുക. നിശ്ചിത ദിവസങ്ങളിൽ അക്ഷയ ജില്ലാഓഫീസിന്റെ നിർദ്ദേശാനുസരണം മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ഉത്തരവുണ്ട്. തദ്ദേശഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സാമൂഹ്യ സുരക്ഷ, ക്ഷേമപെൻഷൻ, കിടപ്പുരോഗികൾക്കുള്ള മസ്റ്ററിങ്ങുകൾ നടത്തുന്നത്.
30ന് പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നിരിക്കെ ഇതുവരെ മസ്റ്റർ ചെയ്യാത്ത ഗുണഭോക്താക്കൾ അടിയന്തരമായി മസ്റ്റർ ചെയ്യേണ്ടതാണ്.
(എം.എ.സിയാദ് ഐ.ടി.മിഷൻ ജില്ലാ പ്രോജക്ട് മാനേജർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |