സുൽത്താൻബത്തേരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തിൽ ജയന്തി മഹാസമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുൻസിപ്പൽ ടൗൺഹാളിലെ ശ്രീനാരായണ നഗറിൽ നടക്കും. സമ്മേളനം കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഗുരുദേവന്റെ സമത്വം, സാഹോദര്യം, മാനവികത എന്നീ സന്ദേശങ്ങൾ സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ ജയന്തി ആഘോഷത്തിന്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന ഗുരുദേവ സന്ദേശവും ' ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ' എന്ന ഗുരുദർശനവും ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയോടെയാണ് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ജയന്തി സന്ദേശം നൽകും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ പാട്ടി നേതാക്കളായ കെ. റഫീഖ്, പ്രശാന്ത് മലവയൽ പുൽപ്പള്ളി യൂണിയൻ കൺവീനർ കെ.എസ്. സജി, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എം.ഡി. സാബു, രോഹ്ന ബിജുകുമാർ എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ എൻ.കെ.ഷാജി സ്വാഗതവും പി.സി.ബിജു നന്ദിയും പറയും. വിദ്യാഭ്യാസം, സാമൂഹികം, പൊതുമേഖല തുടങ്ങിയ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിക്കും. രാവിലെ ബത്തേരി യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖകളിലും ജയന്തി ആഘോഷിക്കും. പുൽപ്പള്ളി, കൽപ്പറ്റ, നീലഗിരി യൂണിയനുകളിലും അതിന്റെ കീഴിലുള്ള ശാഖകളിലും വിവിധങ്ങളായ പരിപാടികളോടെ ഗുരുജയന്തി ആഘോഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |