പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ചുണ്ടക്കൊല്ലി ശ്രീ കരിങ്കാളി ക്ഷേത്ര വളപ്പിലെ കൂറ്റൻ വീട്ടിമരത്തിൽ അപൂർവ്വ അതിഥിയായി മലബാർ പൈഡ് ഹോൺ ബിൽ എത്തി. കറുപ്പും വെളുപ്പും കലർന്ന ശരീരവും വലിയ മഞ്ഞക്കൊക്കും തലയിലെ പ്രത്യേക കിരീടവുമാണ് രൂപം. വിവിധങ്ങളായ ഈണത്തിലുള്ള ശബ്ദവും മനുഷ്യർ കരയുന്നത് പോലുളള പരുക്കൻ ശബ്ദവും പുറപ്പെടുവിക്കുന്ന പക്ഷി കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്. പശ്ചിമഘട്ട വനമേഖലകളിൽ കണ്ടുവരാറുള്ള ഈ ഇനം വേഴാമ്പലുകൾ ജനവാസ മേഖലകളോട് ചേർന്നുള്ള മരങ്ങളിൽ എത്തുന്നത് അപൂർവ്വമാണ്. ഏറെ നേരം മരക്കൊമ്പിൽ തങ്ങിയ ശേഷമാണ് പക്ഷി മടങ്ങിയത്. പഴവർഗ്ഗങ്ങൾ തേടിയോ അല്ലെങ്കിൽ വനമേഖലയിൽ നിന്നുള്ള താൽക്കാലിക സഞ്ചാരത്തിന്റെ ഭാഗമായോ ആകാം ഇത് ഇവിടെ എത്തിയതെന്നാണ് കരുതുന്നത്. വനത്തിനുള്ളിൽ ഫല വൃക്ഷങ്ങൾ ഉണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവയാണ്. വൃക്ഷങ്ങളുടെ ഫലം കഴിച്ച ശേഷം വിത്തുകൾ ഒത്തിരി ദൂരത്തിൽ കൊണ്ടുപോയി ഇടുകയാണ് ചെയ്യാറ്. നാട്ടിൻപുറങ്ങളിൽ വലിയ മരങ്ങൾ കുറഞ്ഞു വരുന്ന കാലത്ത്, ചുണ്ടക്കൊല്ലി ക്ഷേത്രവളപ്പിലെ പഴക്കമേറിയ വീട്ടിമരത്തിലും തേക്ക് മരങ്ങളും ഇത്തരം അപൂർവ്വ പക്ഷികൾക്ക് സുരക്ഷിത താവളമാകുന്നു എന്നത് ശ്രദ്ധേയമാണ്. രണ്ട് മലയണ്ണാനും ഈ മരങ്ങളിൽ കൂടുകൂട്ടിയിട്ടുണ്ട്. അപൂർവ്വ പക്ഷിയെ കാണാൻ നിരവധിയാളുകളാണ് ക്ഷേത്രപരിസരത്ത് എത്തിയത്. ഈ പക്ഷിക്ക് കോഴവേഴാമ്പൽ എന്നും കൂടി പേരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |