തടാകത്തിന് ചുറ്റും രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ സ്ഥാപിച്ച വിളക്കുകൾ പൂർണമായും പ്രവർത്തനരഹിതം
റോഡിൽ പതിച്ച ഇന്റർലോക്ക് കട്ടകളും ഇളകി മാറിയ സ്ഥിതിയിൽ
പായൽ നിറഞ്ഞത് അപകട സാദ്ധ്യതയും വർദ്ധിപ്പിച്ചു
വൈത്തിരി: വയനാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ. തടാകത്തിന്റെ 90 ശതമാനവും പായൽ നിറഞ്ഞ നിലയിലാണ്. കുറഞ്ഞ ഭാഗത്ത് മാത്രമാണ് ഇപ്പോൾ ബോട്ടിംഗ് നടത്തുന്നത്. 2021ൽ രണ്ടരക്കോടി രൂപ ചെലവഴിച്ച് തടാകത്തിലെ പായലും ചെളിയും നീക്കം ചെയ്തിരുന്നു. 5.71 ഹെക്ടർ വിസ്തൃതിയുള്ള തടാകത്തിൽ നിന്നും 13 ക്യുബിക് മീറ്റർ ചെളിയാണ് അന്ന് നീക്കം ചെയ്തത്. അഞ്ചുവർഷം കൊണ്ട് തടാകത്തിൽ വീണ്ടും പായൽ നിറഞ്ഞു.
പ്രകൃതിദത്ത തടാകത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനായി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
തടാകത്തിലെ ബോട്ടിംഗ് ആസ്വദിക്കാനാണ് കൂടുതൽ വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നത്. പായൽ നിറഞ്ഞതോടെ തടാകത്തിൽ ബോട്ടിംഗ് ദുഷ്കരമായി. പായൽ ഉള്ള ഭാഗം ചരട് കെട്ടി വേർതിരിച്ചിരിക്കുകയാണ്. കട്ടികൂടിയ പായൽ ആയതിനാൽ തന്നെ ബോട്ടുകൾക്ക് നീങ്ങാൻ കഴിയില്ല. പലപ്പോഴും ബോട്ടുകൾ പായലിൽ കുടുങ്ങുന്ന അവസ്ഥയാണ്. സഞ്ചാരികൾ തന്നെ ഓടിക്കുന്ന ബോട്ടുകളാണ് തടാകത്തിൽ കൂടുതൽ ഉള്ളത്. പായലിൽ കുടുങ്ങുന്ന ബോട്ടുകൾ ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തുന്നത്.
ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലാണ് പൂക്കോട് തടാകം പ്രവർത്തിക്കുന്നത്. വയനാടിന്റെ കവാടത്തിൽ തന്നെയുള്ള വിനോദസഞ്ചാര കേന്ദ്രം എന്ന നിലയ്ക്ക് ഏറ്റവും ആദ്യം സന്ദർശിക്കുന്ന കേന്ദ്രം കൂടിയാണിത്. പായലും ചെളിയും നീക്കി പൂക്കോട് തടാകത്തിന്റെ സൗന്ദര്യം വീണ്ടെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പൂക്കോട് നിന്നും ഡി.ടി.പി.സി നേടുന്നത്. എന്നാൽ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും നടപടി ഇല്ലെന്നാണ് പരാതി. ഇത്തരത്തിലുള്ള തകരാറുകൾ പരിഹരിച്ച് പൂക്കോട് തടാകത്തെ കൂടുതൽ ആകർഷണീയമാക്കണമെന്ന ആവശ്യമാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത്.
'പായലും അടിഞ്ഞ ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്ത് അപകട ഭീഷണി ഇല്ലാതാക്കണം.ജലസംഭരണശേഷി വർദ്ധിപ്പിക്കണം.അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം.
അനിൽകുമാർ.പി, കേരളശാസ്ത്ര സാഹിത്യ പരിഷത്ത്, വയനാട് ജില്ലാ കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |