
യുദ്ധ സാഹചര്യങ്ങൾ വിനയായി
കൊച്ചി: അമേരിക്കയും ഇറാനും ആക്രമണങ്ങൾ കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. സുരക്ഷിതത്വം തേടി ആഗോള ഫണ്ടുകൾ യു.എസ് ബോണ്ടുകളും ഡോളറും വാങ്ങിക്കൂട്ടിയതോടെയാണ് സ്വർണ വിപണി കനത്ത സമ്മർദ്ദം നേരിട്ടത്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധന വില കുറയുന്നതിന് തടസമാകുമെന്നതിനാൽ അമേരിക്കയിലും യൂറോപ്പിലും നാണയപ്പെരുപ്പ ഭീഷണി ശക്തമാണ്. പുതിയ സാഹചര്യത്തിൽ അമേരിക്കയിലെ ഫെഡറൽ റിസർവും യൂറോപ്യൻ കേന്ദ്ര ബാങ്കും മുഖ്യ പലിശ നിരക്ക് ഉയർത്തുമെന്നാണ് പ്രവചനമാണ് തിരിച്ചടിയായത്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,060 ഡോളറിലേക്ക് മൂക്കുകുത്തി. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണ വില താഴേക്ക് നീങ്ങുന്നത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതും ആക്രമണം ശക്തമാക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനവുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.
കേരളത്തിൽ പവൻ വില ഇന്നലെ 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയായി. ഗ്രാമിന്റെ വില 195 രൂപ ഇടിഞ്ഞ് 13,350 രൂപയായി.
വെല്ലുവിളികൾ
1. പശ്ചിമേഷ്യയിലെ യുദ്ധം
2. നാണയപ്പെരുപ്പ ഭീഷണി
3. ഡോളറിന്റെ കരുത്ത്
4. ക്രൂഡോയിൽ വിലക്കയറ്റം
അഞ്ച് മാസത്തിൽ പവൻ വിലയിലെ ഇടിവ്
24,360 രൂപ
കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം 15 ശതമാനമായി കൂട്ടിയിരുന്നില്ലെങ്കിൽ പവൻ വില നിലവിൽ ഒരു ലക്ഷം രൂപയിൽ താഴെ എത്തുമായിരുന്നു
അഡ്വ. എസ്. അബ്‌ദുൽ നാസർ
ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |