കൊച്ചി: ക്രൂഡോയിൽ വിലയിടിവിന്റെയും വിദേശ നിക്ഷേപ ഒഴുക്കിന്റെയും കരുത്തിൽ ഇന്ത്യൻ ഓഹരി വിപണിക്ക് തുടർച്ചയായ രണ്ടാം ദിവസവും മികച്ച മുന്നേറ്റം നടത്തി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 579.78 പോയിന്റ് നേട്ടത്തോടെ 77,502.12ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 656.29 പോയിന്റ് ഉയർന്ന് 77,578.93ൽ എത്തി. ചെറികിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യമുണ്ടായി.ഐ.ടി മേഖലയിലെ കമ്പനികളുടെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. മൂന്ന് മാസമായി കനത്ത തകർച്ച നേരിട്ട ഐ.ടി കമ്പനികളുടെ ഓഹരികളിൽ ഇന്നലെ മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാറിന് ഉടൻ നിയതമായ രൂപമാകുമെന്ന പ്രതീക്ഷയും വിപണിക്ക് ആവേശമായി.
സമാധാന നീക്കം സജീവം
ദോഹയിൽ നടന്ന ഇറാനും അമേരിക്കയുമായുള്ള ചർച്ചകളിൽ ഹോർമുസ് ഇടനാഴി പൂർണമായി തുറക്കാനും ആണവ മേഖലകളുടെ പരിശോധന അനുവദിക്കാനും അടക്കമുള്ള വിഷയങ്ങളിൽ വ്യക്തമായ റോഡ് മാപ്പ് ഒരുങ്ങുന്നതാണ് നിക്ഷേപകർക്ക് ആവേശമായത്.രാജ്യാന്തര വിപണിയിൽ ഇന്നലെ ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിലും താഴ്ന്നതോടെ ആഗോള തലത്തിൽ നാണയപ്പെരുപ്പ ഭീഷണി ഒഴിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില 69.85 ഡോളറിലേക്കും ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില 67 ഡോളറിലേക്കും താഴ്ന്നു. എണ്ണവിലയിലെ ഇടിവ് വാഹന, കൺസ്യൂമർ, ബാങ്കിംഗ് മേഖലകൾക്ക് നേട്ടമാകും.
ഐ.പി.ഒ വിപണിയും പ്രതീക്ഷയിൽ
പ്രാരംഭ ഓഹരി വിപണിക്ക് ഉണർവേകാൻ ഡെൻമാർക്ക് ആസ്ഥാനമായ മദ്യ കമ്പനിയായ കാൾസ്‌ബെർഗിന്റെ ഇന്ത്യൻ വിഭാഗം ഐ.പി.ഒയ്ക്ക് പേപ്പറുകൾ ഫയൽ ചെയ്തു. ജിയോ, എൻ.എസ്.ഇ എന്നിവയുടെ പ്രാരംഭ ഓഹരി വിൽപ്പനയും അടുത്ത ദിവസങ്ങളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |