ഡാലസ്: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്‌പെയ്‌നിനോട് തോറ്റ് പുറത്തായതിന് പിന്നാലെ പോർച്ചുഗൽ ടീമിനെതിരെയും ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ക്വാർട്ടർ കാണാതെ ടീം പുറത്തായതിന് കാരണം റൊണാൾഡോയെ ആദ്യ ഇലവനിൽ നിലനിർത്തിയതാണെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.
നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോ തന്റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പാണ് ഇതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിർണായക മത്സരത്തിൽപോലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ലെന്നതാണ് കടുത്ത വിമർശനങ്ങളിലേക്ക് നയിച്ചത്. മത്സരത്തിലുടനീളം സ്‌പെയ്‌നിനെ പ്രതിരോധിക്കാനോ സമ്മർദ്ദത്തിലാക്കാനോ പോർച്ചുഗലിന് കഴിഞ്ഞില്ല.
റോണാൾഡോയിൽ ശ്രദ്ധകേന്ദീകരിച്ചതുകൊണ്ട് യുവതാരങ്ങളുടെ പ്രകടനം കൃത്യമായി മുന്നോട്ടുകൊണ്ടുവരാൻ ടീമിന് കഴിഞ്ഞില്ല. ടീമിലെ വേഗമേറിയ പുതുതലമുറയെ മുൻനിർത്തി ആക്രമണം പടുത്തുയർത്താൻ ശ്രമിക്കാത്തതാണ് ടീമിന്റെ തോൽവിയുടെ പ്രധാനകാരണമായി ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പകരക്കാരെ നേരത്തെ ഇറക്കാതിരുന്നത് പരിശീലകന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
മത്സരത്തിലുടനീളം മുന്നേറ്റത്തിലുള്ള വേഗക്കുറവ് പോർച്ചുഗൽ ആരാധർക്കുപോലും കടുത്ത നിരാശയാണ് നൽകിയത്. മത്സരം അവസാനിക്കാനിരിക്കെ 90-ാംമിനിട്ടിൽ മൈക്കേൽ മൊറിനോ നേടിയ ഏക ഗോളാണ് സ്പെയ്‌നിനെ വിജയത്തിലെത്തിച്ചത്. പോർച്ചുഗൽ ഗോളി ഡീഗോ കോസ്റ്റ നടത്തിയ മികച്ച സേവുകൾ ഇല്ലായിരുന്നുവെങ്കിൽ തോൽവി കൂടുതൽ വലുതാകാമായിരുന്നുവെന്നും വിദഗ്ധർ വിലയിരുത്തുന്നു. ലോകകപ്പ് കിരീടം എന്ന സ്വപ്നം ബാക്കിയാക്കി റൊണാൾഡോ പടിയിറങ്ങുമ്പോൾ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താരം ബാധ്യസ്ഥനാകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |