ന്യൂജേഴ്സി: ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നോർവെയെ നേരിടാൻ ഇറങ്ങുകയാണ് ബ്രസീൽ. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ആവേശകരമായ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ബ്രസീൽ പരിശീലകനായ കാർലോ ആഞ്ചലോട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ എലിംഗ് ഹാലാൻഡിനെ ബ്രസീൽ എങ്ങനെ പ്രതിരോധിക്കും എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഹാലാൻഡിനെ പൂട്ടാൻ മാത്രമായി പ്രത്യേക തന്ത്രങ്ങളൊന്നുമില്ല എന്നായിരുന്നു കാർലോ ആഞ്ചലോട്ടിയുടെ മറുപടി. ഇക്കാര്യത്തിൽ ബ്രസീലിന്റെ പ്രതിരോധനിരയിലെ താരങ്ങൾക്ക് ക്ലാസ് എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുമുൻപ് പലതവണ നോർവെയുമായി മത്സരിച്ചിട്ടുള്ളതിനാൽ ഹാലാൻഡിന്റെ ശൈലി ടീമംഗങ്ങൾക്ക് നന്നായി അറിയാമെന്ന് പറഞ്ഞ കാർലോ നോർവേയെ തോൽപ്പിക്കുക എന്നത് മാത്രമാണ് ബ്രസീലിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
എന്നാൽ ഹാലാൻഡിനെതിരെ ജാഗ്രത വേണമെന്ന് ബ്രസീലിയൻ മദ്ധ്യനിര താരം ബ്രൂണോ ഗുമെറെഷ് പറഞ്ഞു. ഒരു നിമിഷത്തെ പിഴവ് കൊണ്ട് കളി മാറ്റാൻ കഴിവുള്ള താരമാണ് ഹാലാൻഡെന്നും അതിനാൽ മത്സരിത്തിലുടനീളം താരത്തെ ശ്രദ്ധിക്കണമെന്നും ബ്രൂണോ കൂട്ടിച്ചേർത്തു. അതേസമയം ഹാലൻഡിന്റെ പ്രകടനത്തിലാണ് നോർവെയുടെ പ്രതീക്ഷ. അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിക്കും എംബാപെയ്ക്കും തൊട്ടുപിന്നിലാണ് ഹാലാൻഡ്. മൂന്ന് മത്സരങ്ങളിൽ നിന്നാണ് ഹാലൻഡിന്റെ നേട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |