
മിയോമി: ഫുട്ബോൾ ലോകകപ്പിൽ ബ്രസീൽ ക്യാംപിൽ നിന്ന് ആരാധകർ കാത്തിരുന്ന വാർത്തയാണ് പുറത്തുവന്നത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ മത്സരത്തിന് ഇറങ്ങാൻ സൂപ്പർ താരം നെയ്മർ തയ്യാറാണ്. പരിക്കിനെ തുടർന്ന് ആദ്യ രണ്ട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായെങ്കിലും നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ താരമെത്തിയേക്കുമെന്ന വാർത്ത ബ്രസീൽ ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് പരിക്കിൽ നിന്നും നെയ്‌മർ പൂർണമായി മുക്തനായെന്ന വിവരം അറിയിച്ചത്. എന്നാൽ നാളെ പുലർച്ചെ ഇന്ത്യൻ സമയം 3.30ന് നടക്കാനിരിക്കുന്ന മത്സരത്തിൽ നെയ്മർ കളിക്കുമോ എന്നുള്ള കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുപ്പത്തിനാലുകാരനായ നെയ്മർ ബ്രസീലിന്റെ ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുന്നത്. പരിക്കിനെത്തുടർന്ന് മൊറോക്കോയ്‌ക്കെതിരെയും ഹെയ്തിക്കെതിരെയും നടന്ന മത്സരങ്ങളിൽ നെയ്‌മർ ഇറങ്ങിയിരുന്നില്ല.
നെയ്‌മർ ഇപ്പോൾ ഫിറ്റാണ്. അദ്ദേഹം ടീമിനൊപ്പം കടുത്ത പരിശീലനത്തിലാണ്. അദ്ദേഹത്തിന്റെ വരവിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണെന്നുമാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ആഞ്ചലോട്ടി പറഞ്ഞത്. മത്സരത്തിൽ നെയ്മറിന് എത്ര മിനിറ്റ് കളിക്കാൻ സാധിക്കും എന്ന ചോദ്യത്തിന് അദ്ദേഹത്തിന് വേണമെങ്കിൽ 90 മിനിട്ടും കളിക്കാം, പക്ഷെ നടന്നുതീർക്കേണ്ടി വരുമെന്നായിരുന്നു ആഞ്ചലോട്ടിയുടെ ചിരിയോടെയുള്ള മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |