
മസ്‌കറ്റ് : വിമാനങ്ങൾ വൈകുന്നതോ റദ്ദാക്കുകയോ ചെയ്യുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല, വിമാനയാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ഒമാൻ വ്യോമയാന മന്ത്രാലയം. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് അർഹമായ നഷ്‌ടപരിഹാരവും താമസസൗകര്യവും ഉറപ്പാക്കണം. ലഗേജ് വൈകിയാൽ 680 ഒമാനി റിയാൽ (ഏകദേശം ഒന്നര ലക്ഷം രൂപ) വരെ നഷ്ടപരിഹാരം നൽകണമെന്നും ഒമാൻ വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു. ഒമാനിൽ നിന്നുള്ള വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ നിർദ്ദേശം.
വിമാനം രണ്ട് മണിക്കൂർ വൈകിയാൽ ലഘുഭക്ഷണവും പാനീയങ്ങളും നൽകണം. ഇല്ലെങ്കിൽ നഷ്ടപരിഹാരം ഉറപ്പാക്കണം. മൂന്ന് മണിക്കൂർ വൈകിയാൽ ഭക്ഷണം നൽകണം. ആറ് മണിക്കൂറിലധികം വൈകിയാൽ സൗജന്യ ഹോട്ടൽ താമസവും എയർപോർട്ടിൽനിന്നുമുള്ള മറ്റു യാത്രാ സൗകര്യങ്ങളും നൽകണം. ഇല്ലെങ്കിൽ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങളെ റദ്ദാക്കിയതിന് തുല്യമായി കണക്കാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ലഗേജ് വൈകിയാലും നഷ്ടപരിഹാരം നല്കണം. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും, അടിയന്തര ചെലവുകൾക്ക് പരമാവധി 680 ഒമാനി റിയാൽ വരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കും. ഓവർബുക്കിംഗ് മൂലം യാത്ര തടഞ്ഞാൽ പകരം വിമാനവും, യാത്ര നിരസിക്കുന്ന പക്ഷം ടിക്കറ്റ് തുകയും ഇതിന് തുല്യമായ നഷ്ടപരിഹാരവും നൽകണമെന്നും അതോറിറ്റി വ്യക്തമാക്കി.
മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക നഷ്ടപരിഹാരത്തിൽ ഇളവുണ്ടെങ്കിലും, യാത്രക്കാർക്ക് മൂന്നുദിവസംവരെ താമസവും ഭക്ഷണവും നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണെന്നും സി.എ.എ. അറിയിച്ചു.
ഒമാനിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്കും ഒമാനി എയർലൈനുകൾക്കും ഈ പുതിയ ചട്ടം നിർബന്ധമാണ്. എന്നാൽ വിദേശത്തുനിന്ന് ഒമാനിലേക്ക് വരുന്ന മറ്റു രാജ്യങ്ങളുടെ എയർലൈനുകൾക്ക് അവ പുറപ്പെടുന്ന രാജ്യത്തെ നിയമങ്ങളാണ് പ്രാഥമികമായി ബാധകമാകുക. കൂടാതെ, യാത്രക്കാരന് ഒരിടത്തുനിന്ന് ആനുകൂല്യം ലഭിച്ചാൽ അതേ കാര്യത്തിന് വീണ്ടും നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നും അതോറിറ്റി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |