ദുബായ്: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുള്ള രാജ്യമാണ് യുഎഇ. തൊഴിൽ സുരക്ഷയും ഉയർന്ന ശമ്പളവും ഉള്ളതിനാൽത്തന്നെ പലരും കുടുംബമായാണ് യുഎഇയിൽ താമസിക്കുന്നത്. നമ്മുടെ നാടിനെ അപേക്ഷിച്ച് യുഎഇയിൽ ജീവിതച്ചെലവ് കൂടുതലാണ്. ഇപ്പോഴിതാ ഈ മാസം പ്രവാസികൾക്ക് അധിക ചെലവുണ്ടാക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 20 ഫിൽസ് വരെ വർദ്ധിച്ചിരിക്കുകയാണ്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് (നാളെ) മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.60 ദിർഹമാണ് ഈ മാസത്തെ വില. ജൂലായിൽ ഇത് 3.40 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായും ഇ - പ്ലസ് പെട്രോൾ ലിറ്ററിന് 3.21 ദിർഹത്തിൽ നിന്ന് 3.41 ദിർഹമായും ഉയർന്നു. ഡീസൽ വില ലിറ്ററിന് 3.60 ദിർഹമായാണ് ഉയർന്നത്.
എല്ലാ മാസവും അവസാനത്തോടെ യുഎഇയിൽ ഇന്ധനവില പുനർനിർണയിക്കാറുണ്ട്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങൾ മുൻനിർത്തിയാണ് വില നിർണയിക്കുന്നത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ 60 ശതമാനത്തോളം വർദ്ധന രേഖപ്പെടുത്തിയിരുന്നു. നാലുമാസത്തെ തുടർച്ചയായ വിലവർദ്ധനവിന് ശേഷം ജൂലായിൽ ചെറിയ രീതിയിൽ നിരക്ക് കുറഞ്ഞെങ്കിലും ഓഗസ്റ്റിൽ വീണ്ടും ഉയരുകയായിരുന്നു.
നിലവിൽ അമേരിക്ക - ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായത് ആഗോള വിപണിയിലെ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വാഹന ഉടമകളെയും പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ കുടുംബങ്ങളെയും ഈ ഇന്ധനവില വർദ്ധന ബാധിക്കും.
UAE fuel prices for August have increased by up to 20 fils per liter, effective August 1. The UAE Fuel Price Committee announced the new rates, with Super 98 petrol now priced at 3.60 dirhams and diesel at 3.60 dirhams per liter. This increase, influenced by international crude oil prices and US-Iran tensions, will impact expatriates and vehicle owners.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |