ടെഹ്റാൻ: യു.എസിന് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ കരസേനാ മേധാവി. രാജ്യങ്ങളുടെ അറിവില്ലാതെ മേഖലയിൽ യു.എസ് ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും കരസേനാ മേധാവി മേജർ അലി അബ്ദുല്ലാഹി ചോദിച്ചു. ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിദ്ധ്യത്തിന്റെയും അമേരിക്കൻ സഹകരണത്തിന്റെയും പശ്ചാത്തലത്തിലാണ് പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുമായുള്ള യുദ്ധം രൂക്ഷമായാൽ ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്നും ഇറാൻ സൂചന നൽകി.
അതേസമയം കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തിൽ യു.എ.ഇ നിലപാട് കടുപ്പിച്ചതോടെ യു.എ.ഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ രംഗത്തെത്തി. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യു.എ.ഇ നിറുത്തിവച്ചിരിക്കുകയാണ്. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വയ്ക്കാനുമാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ ഗൾഫ് രാജ്യങ്ങളെ മാത്രമല്ല യൂറോപ്പിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുണ്ട്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളവും തെക്കുകിഴക്കൻ യൂറോപ്പിലെ ബൾഗേറിയയിലുള്ള ബെസ്മർ എയർ ബേസുമാണ് പ്രധാന ലക്ഷ്യങ്ങൾ.ഈ വർഷം മാർച്ചിൽ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |