
ജയ്പൂർ: പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം. ജയ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ചിലർ ചേർന്ന് അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. എന്നാൽ, തന്നെ ആക്രമിച്ചത് ഭീരുക്കളാണെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങാതെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അഭിജിത് ദീപ്‌കെ പ്രതികരിച്ചു.
ഇന്ന് വൈകിട്ട് നാലരയോടെ ജയ്പൂരിലെ ഷഹീദ് സ്മാരകിൽ അഭിജിത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ആരംഭിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഒത്തുകൂടിയവർ അദ്ദേഹത്തെ തോളിലേറ്റി വേദിയിലേക്ക് ആനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. പ്രതിഷേധക്കാർക്കിടയിൽ നിന്നെത്തിയ രണ്ടുപേർ അഭിജിത്തിന്റെ കഴുത്തിലുണ്ടായിരുന്ന ഷോൾ ബലമായി പിടിച്ച് വലിച്ച് താഴേക്ക് കുനിച്ച ശേഷം മുഖത്ത് പലതവണ അടിക്കുകയായിരുന്നു. മർദ്ദനത്തിന് പിന്നാലെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
അഭിജിത്തിനെ അക്രമിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, 'അവരെ തടയേണ്ട, വിട്ടേക്കൂ' എന്ന് അഭിജിത് പറയുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയരുന്നത്.' ഭീരുക്കളാണ് എന്നെ ആക്രമിക്കാൻ ശ്രമിച്ചത്. ഇതുകൊണ്ടൊന്നും എന്റെ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയില്ല,' ആക്രമണത്തിന് പിന്നാലെ അഭിജിത് ദീപ്‌കെ എക്‌സിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |