ന്യൂഡൽഹി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്ക് എത്തിക്കുമെന്നും അറസ്റ്റ് വാറണ്ടിനെതിരെ പട്യാല ഹൗസ് കോടതിയെ സമീപിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. മുൻകരുതൽ നടപടിയായി ഐഷി ഘോഷ് ഇന്നലെ രാത്രി ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ തന്നെ തങ്ങി.
ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞ് എത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ വലിയ സുരക്ഷാ സന്നാഹം എകെജി ഭവന് മുന്നിലുണ്ട്. അഞ്ച് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥരെയും പാർട്ടി ആസ്ഥാനത്ത് മുന്നിൽ നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ എകെജി ഭവനിലെത്തിയ പൊലീസിനെ തടഞ്ഞിരുന്നു. പിന്നാലെ വാക്കുതർക്കത്തിനൊടുവിൽ ഐഷിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങി. നാടകീയ രംഗങ്ങൾക്കാണ് എകെജി ഭവൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐഷി മുൻനിരയിലുണ്ടായിരുന്നു.
2021ൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് അറസ്റ്റിന് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മഫ്തിയിലാണ് പൊലീസ് സംഘമെത്തിയത്. ഇതറിഞ്ഞ് ജോൺ ബ്രിട്ടാസ് അടക്കമുള്ള സിപിഎം നേതാക്കൾ സ്ഥലത്തെത്തി. തുടർന്ന് പൊലീസുമായി തമ്മിൽ വാക്കേറ്റമുണ്ടായി.
പാർട്ടി ഓഫീസിൽ എന്തടിസ്ഥാനത്തിലാണ് അതിക്രമിച്ചു കയറിയതെന്ന് ബ്രിട്ടാസ് ചോദിച്ചു. അറസ്റ്റ് ചെയ്യാനെത്തുമ്പോൾ യൂണിഫോം ധരിക്കേണ്ടതല്ലേയെന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് മഴയായതുകൊണ്ടാണെന്നായിരുന്നു പൊലീസിന്റെ മറുപടി. കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് അറസ്റ്റെന്നും അറിയിച്ചു. ഐഷിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിക്കൊള്ളാമെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും പൊലീസ് വഴങ്ങിയില്ല. നിലപാടിൽ നേതാക്കളും ഉറച്ചുനിന്നു. ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ് മടങ്ങി.
he CPI(M) has announced that it will intensify protests against the Delhi Police's move to arrest Aishe Ghosh, the All India Joint Secretary of SFI and former JNU Students' Union leader. The party said it would approach the Supreme Court and also challenge the arrest warrant before the Patiala House Court.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |