മുംബയ്: നഗരത്തിലെ അടൽ സേതു പാലത്തിൽ തുടർച്ചയായി നടക്കുന്ന ആത്മഹത്യകളെക്കുറിച്ചും സുരക്ഷാവീഴ്‌ചയെക്കുറിച്ചും നിയമസഭയിൽ ചർച്ചനടത്തി മഹാരാഷ്‌ട്ര സർക്കാർ. 2024 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്‌തതിനുപിന്നാലെ 12 പേർ ഇവിടെ ആത്മഹത്യചെയ്‌തതായാണ് വ്യവസായ മന്ത്രി ഉദയ് സാമന്ത് നിയമസഭയെ അറിയിച്ചത്. ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഈ കാലയളവിനിടയിൽ ഇവിടെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പാലത്തിൽ ബാരിക്കേടുകൾ സ്ഥാപിക്കാത്ത ഭാഗങ്ങളിൽ അടിയന്തരമായി സുരക്ഷാവേലികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാലത്തിൽ ആരെങ്കിലും വാഹനം പെട്ടെന്ന് നിർത്തി കടലിലേക്ക് ചാടാൻ ശ്രമിച്ചാൽ സമയബന്ധിതമായി ഇടപെടുന്നത് ദുഷ്‌കരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആവശ്യമുള്ള സ്ഥലങ്ങളിൽ സുരക്ഷാവലകൾ ഉൾപ്പടെയുള്ള അധിക സംരക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലുമായി ഏകദേശം 33 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിൽ 29.6 കിലോമീറ്റർ ഭാഗത്ത് ശബ്‌ദതടയണകൾ, കാഴ്‌ച മറയ്‌ക്കുന്ന ബാരിയറുകൾ, സംരക്ഷണ ഗ്രില്ലുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണവും പെട്രോളിംഗ് സംഘങ്ങളും പാലത്തിൽ സജീവമാണെന്നും നിലവിലെ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ ഉന്നതസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |