
ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഇന്ന് ഡൽഹിയിൽ നടന്നേക്കും. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ പൊലീസ് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് സംഘടന ഇതുവരെ അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസിൽ നിന്ന് ഇന്ന് രാവിലെ എട്ടുമണിക്ക് ഡൽഹിയിലെത്തും. ശേഷം ലഡാക്കിലെ ജെൻ സി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ സോനം വാങ്‌ചുക്ക് അടക്കമുള്ളവർക്കൊപ്പം ജന്ദർമന്ദറിലെ പ്രതിഷേധത്തിന് അനുമതികൾ തേടാൻ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്ന് അഭിജീത് അറിയിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിക്കുമെന്ന് സൂചനയുണ്ട്.
പ്രവർത്തകർ തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരേണ്ടെന്നും ജന്ദർമന്ദറിന് സമീപമുള്ള പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തണമെന്നും അഭിജീത് അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാർ കോക്രോച്ച് പാർട്ടിയുടെ നീക്കങ്ങൾ സംശയത്തോടെ കാണുന്നതിനാൽ അഭിജീത് അറസ്റ്റ് ഭയക്കുന്നുണ്ട്. തന്റെ വിധി ഭരണഘടനയുടെ കൈകളിൽ വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.
അതേസമയം, ഇന്ന് പ്രഖ്യാപിച്ച പ്രതിഷേധത്തിൽ ജനക്കൂട്ടം തടിച്ചുകൂടുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ മുൻനിർത്തി നടപടി സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |